ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഹിത്തിന്‍റെ മരണം. ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മാക്സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.തിവാരിക്കെതിരെ രോഹിത് നീണ്ടകാലം നിയമയുദ്ധം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു.