ഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരൻ തിങ്കളാഴ്ച രാത്രി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 29 വർഷത്തിനിടെ ആദ്യമായാണ് നളിനി ആത്മഹത്യാശ്രമം നടത്തുന്നതെന്നു അഭിഭാഷകൻ പുകഴേന്തി. കഴിഞ്ഞ 29 വർഷമായി നളിനി വെല്ലൂർ വനിത ജയിലിലാണ്.
നളിനിയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മറ്റൊരു തടവുകാരിയും തമ്മിൽ വഴക്കുണ്ടായി. മറ്റു തടവുകാർ വിഷയം ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പുകഴേന്തി പറഞ്ഞു.
നളിനി ഇതിനു മുൻപ് ആത്മഹത്യാ ശ്രമം നടത്തിയിട്ടില്ലെന്നും അതിനാൽ യഥാർഥ കാരണം അറിയാൻ ആഗ്രഹിക്കുന്നതായും പുകഴേന്തി കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി വധക്കേസില്‍ ജയിലിൽ കഴിയുന്ന നളിനിയുടെ ഭർത്താവ് മുരുകൻ, ജയിലിൽ നിന്ന് വിളിച്ചിരുന്നതായും, നളിനിയെ വെല്ലൂർ ജയിലിൽ നിന്ന് പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചതായും പുകഴേന്തി പറഞ്ഞു.