ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. എഴുപത് വർഷം മുമ്പ് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ തെരുവിന്‍റെ ബഹളവും റെയിൽവേ സ്റ്റേഷനിലെ ഇരമ്പവും കേട്ടാണ് മോദി യാത്ര തുടങ്ങിയത്.
അവസരങ്ങൾ കൈവിടാതെയുള്ള തന്ത്രത്തിലൂടെ ആദ്യം സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതീകവുമായി മോദി ഉയർന്നു. ഇന്ന് ഹിന്ദുത്വ ദേശീയതയുടെയും അപാരപ്രഹരശേഷിയുടെയും അതിമാനുഷ രൂപവും. ലട്ട്യൻസ് ദില്ലിക്കു പുറത്തുള്ള, ഖാൻ മാർക്കറ്റ് ഗ്യാംഗിൽ പെടാത്ത മോദിക്ക് 130 കോടി ജനങ്ങളെ തന്‍റെ അജണ്ടയ്ക്കു ചുറ്റും കറക്കാൻ ആറുവർഷത്തിലായി.
ചായവിറ്റ് നടന്ന ആ ബാല്യം ഇന്ത്യൻ രാഷ്ട്രീയഗതി മാറ്റിമറിച്ച ഒരു ആഖ്യാനത്തിന്‍റെയും ലോകം പഠിക്കുന്ന പ്രചാരണ തന്ത്രത്തിന്‍റെയും ഭാഗം. മോദിക്ക് സൗജന്യമായി ഒന്നും നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.
കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ , പുതിയ അറിവിനും ആശയത്തിനും കാട്ടിയ ആവേശത്തിലൂടെ, തളരാത്ത യാത്രകളിലൂടെ, ലക്ഷ്യബോധം നല്‍കിയ അച്ചടക്കത്തിലൂടെ, ഉറച്ച തീരുമാനങ്ങൾക്ക് കാട്ടിയ ആർജ്ജവത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു.