ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോടാണ് പ്രധാനമന്ത്രി റിപ്പോർട്ട് തേടിയത്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് എതിർപ്പു പ്രകടിപ്പിച്ചാണ് സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാര്‍ വാർത്താസമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചത്. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്.
സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ജ.ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു കോടതികൾ നിർത്തിവച്ചാണ് നാലു ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ്.ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധം.
സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മരണത്തില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി.
പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവമമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല വാർത്താ സമ്മേളനം വിളിച്ചത്. ∙ സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തില്ല. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ജഡ്ജിമാര്‍ വ്യക്തമാക്കി.
ഞങ്ങൾക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്. അതിനാലാണ് പ്രശ്നങ്ങൾ രാജ്യത്തെ അറിയിക്കാൻ തീരുമാനിച്ചത്. ഇൗ സ്ഥാപനം നിലനിൽക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്. കാര്യങ്ങൾ വ്യവസ്ഥയിലല്ല നീങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസിനെ കണ്ട് കത്ത് നൽകിയിരുന്നു. കേസുകൾ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകൾ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അത് അദ്ദേഹം ചെവിക്കൊള്ളാൻ തയാറായില്ല. അതിനാൽ രാജ്യത്തോട് പറയുന്നുവെന്നുമാണ് ചേലമേശ്വർ അറിയച്ചത്. ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് മാധ്യമങ്ങൾക്ക് വിതരണം ചെയ്യുമെന്നും ചേലമേശ്വർ അറിയിച്ചു.