ന്യൂഡൽഹി ∙ ഒരു കുടുംബവുമായി അടുത്തുനിൽക്കുന്നവർക്കും പണക്കാർക്കും മാത്രമാണു മുൻപ്ബാങ്കിലെ പണം മുഴുവനും മാറ്റിവച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു .
സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 2008 വരെ 18 ലക്ഷം കോടി രൂപയാണു ബാങ്കുകൾ വായ്പ നൽകിയത്. അതിനുശേഷം ആറുവർഷം കൊണ്ട് 52 ലക്ഷം കോടിയായി വായ്പ ഉയർന്നു. പ്രമുഖർ ഫോൺ വിളിച്ചാൽ പോലും വായ്പകൾ നൽകിയിരുന്നു. നിയമം മറികടന്നു കോടിക്കണക്കിനു രൂപയാണു മുൻ സർക്കാർ നൽകിയത്. ഇതു തിരിച്ചുകിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും വായ്പകൾ അനുവദിച്ചു. യുപിഎ സർക്കാര്‍ കിട്ടാക്കടങ്ങളുടെ വ്യാപ്തി മറച്ചുവച്ചെന്നും മോദി പറഞ്ഞു.
2014ൽ എൻഡിഎ അധികാരത്തിലെത്തിയശേഷം ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. തിരിച്ചുകിട്ടാനുള്ള പണം പിരിച്ചെടുക്കാൻ നിർദേശം നൽകി. കിട്ടാക്കടങ്ങള്‍ സംബന്ധിച്ചു വിവരങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് എൻഡിഎ സർക്കാരാണ്. തിരിച്ചുകിട്ടില്ലെന്ന് ഉറപ്പില്ലാത്ത 2– 2.5 ലക്ഷം കോടി വായ്പ മുൻ സർക്കാർ നൽകിയെന്നാണു കണക്ക്. യഥാർഥത്തിൽ ഇത് 9 ലക്ഷം കോടി വരും– മോദി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയെന്ന ലക്ഷ്യവുമായാണു പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് തുടങ്ങുന്നത്. 650 ശാഖകളും 1.5 ലക്ഷം ‘ആക്സസ് പോയിന്റ്സും’ ഉണ്ട്. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, ഉപ്പള എന്നിവിടങ്ങളിലാണ് കേരളത്തിലെ ശാഖകള്‍. കൗണ്ടർ സേവനങ്ങൾക്കു പുറമെ ഡിജിറ്റൽ സേവനങ്ങളും മൊബൈൽ ആപ് തുടങ്ങിയ ചാനലുകളും ലഭ്യമായിരിക്കും.