ദുബായ്: മുഴുവൻ പണവും ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ള. ജീവിക്കാൻ വഴിയില്ലാത്ത സാഹചര്യത്തിലാണ് കേസ് നൽകിയത്. ഒത്തുതീർപ്പിന് തയാറാണെന്നും നാസിൽ പറഞ്ഞു.
തുഷാറിനെ അജ്മാനിലേക്ക് സ്ത്രീയെ ഉപയോഗിച്ചാണ് വിളിച്ചുവരുത്തിയത്. ഇത് തന്റെ ആശയമല്ല, ദുബായ് സിഐഡിമാർ പറഞ്ഞിട്ടാണ്. വസ്തുക്കച്ചവടത്തിന്റെ ചർച്ചകൾക്കെന്ന പേരിലാണ് വിളിച്ചത്.
ചെക്ക് മോഷ്ടിച്ചതല്ല. ചെക്കിലെ ഒപ്പ് വ്യാജമെങ്കിൽ തുഷാറിന് കോടതിയിൽ തെളിയിക്കാം. തനിക്ക് രാഷ്ട്രീയ പിൻബലമില്ല. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും നാസിൽ പറയുന്നു.
തുഷാർ പണം കൊടുക്കാനുള്ള പലരുമുണ്ട്. ഭയം കാരണമാണ് ആരും മുന്നോട്ടുവരാത്തത്. തങ്ങളെപ്പോലുള്ളവരെ പിന്തുണയ്ക്കാൻ ആരുമില്ല. തുഷാറിനെ രക്ഷപെടുത്താൻ മുഖ്യമന്ത്രിയാണ് അപ്പുറത്തുള്ളത്.
തുഷാർ പണം നൽകാനുള്ള കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയോട് നേരത്തെ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പറഞ്ഞത്. എന്നാൽ ഘടകക്ഷി നേതാവായതിനാൽ ഇടപെടാനാവില്ലെന്നും ശ്രീധരൻ പിള്ള അറിയിച്ചതായും നാസിൽ പറഞ്ഞു.