ന്യൂഡൽഹി: ഐഎസ്ആർഒയുമായുള്ള സഹകരണം താത്കാലികമായി റദ്ദാക്കി നാസ. കഴിഞ്ഞ മാസം 27-ന് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണമായ മിഷൻ ശക്തി വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു നാസയുടെ നടപടി.
ഐഎസ്ആർഒയും നാസയും ചേർന്നുള്ള ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് വർക്കിംഗ് ഗ്രൂപ്പ് എന്ന പദ്ധതിയാണു നിർത്തിവച്ചതെന്നാണു റിപ്പോർട്ട്. ഒരാഴ്ചയ്ക്കുശേഷം നാസ സഹകരണം പുനസ്ഥാപിച്ചതായി സ്പേസ്ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
സഹകരണം നിർത്തിവയ്ക്കുന്നതു സംബന്ധിച്ച് മാർച്ച് 29-ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റീൻ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനു കത്തെഴുതിയിരുന്നു. വൈറ്റ് ഹൗസിൽനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു കത്തിൽ പറയുന്നു.
ഇന്ത്യയുടെ മിസൈൽ പരീക്ഷണം 60 വലിയ അവശിഷ്ടങ്ങൾ ബഹിരാകാശത്തു സൃഷ്ടിച്ചെന്നും അവശിഷ്ടങ്ങളും മൊത്തം കണക്കെടുത്താൽ അത് 400-ന് അടുത്തുവരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽതന്നെ 24 എണ്ണം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ ഉയരത്തിലാണുള്ളത്. ഇത് ഭീകരമായ അവസ്ഥയാണെന്നു ബ്രൈഡൻസ്റ്റീൻ കത്തിൽ പറയുന്നു.
അതേസമയം, നാസയും ഇസ്രോയും സഹകരിക്കുന്ന ചാന്ദ്രയാൻ-2-ന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ചു കത്തിൽ പരാമർശമില്ലെന്നാണു റിപ്പോർട്ട്.
കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ ഉപഗ്രഹത്തെ ഡിആർഡിഒ നിർമിച്ച ബാലിസ്റ്റിക് ഇന്റർസെപ്റ്റർ മിസൈൽ ഉപയോഗിച്ചു തകർക്കുന്നതായിരുന്നു മിഷൻ ശക്തി. ഭൗമോപരിതലത്തിൽനിന്ന് 300 കിലോമീറ്റർ ഉയരത്തിൽ, മൂന്നു മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ ബഹിരാകാശത്തുവച്ച് മിസൈൽ തകർത്തു.
കൈനറ്റിക് കിൽ വിഭാഗത്തിലുള്ള, സ്ഫോടക ശേഖരമില്ലാത്ത മിസൈലാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ശബ്ദത്തേക്കാൾ വേഗത്തിൽ കുതിച്ച് ഉപഗ്രഹത്തിലേക്ക് ഇടിച്ചുകയറി തകർക്കുകയാണ് കൈനറ്റിക് കിൽ മിസൈലുകളുടെ രീതി.