സച്ചിൻ െതൻഡുൽക്കറിനെ കളത്തിൽ എങ്ങനെ മെരുക്കുമെന്ന് ചർച്ച ചെയ്യാൻ കൂടിയ ടീം മീറ്റിങ്ങുകളുടെ എണ്ണംപോലും മറന്നുപോയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ. എക്കാലവും എതിരാളികളുടെ പേടിസ്വപ്നമായിരുന്ന സച്ചിനെ എങ്ങനെ പുറത്താക്കുമെന്ന് തലപുകച്ച് താൻ ക്യാപ്റ്റനായിരിക്കെ പലതവണ ടീം മീറ്റിങ് വിളിച്ചിട്ടുണ്ട്. ഐസിസിയുടെ ‘ക്രിക്കറ്റ് ഇൻസൈഡ് ഔട്ട്’ എന്ന പോഡ്കാസ്റ്റിൽ ഇയാൻ ബിഷപ്പ്, എൽമ സ്മിത്ത് എന്നിവർക്കൊപ്പം പങ്കെടുക്കുമ്പോഴാണ് നാസർ ഹുസൈൻ ഇക്കാര്യം പറഞ്ഞത്.
രാജ്യാന്തര ക്രിക്കറ്റിൽ ഒട്ടേറെ റെക്കോർഡുകൾക്ക് ഉടമയായ സച്ചിൻ, രണ്ടു പതിറ്റാണ്ട് പിന്നിട്ട ക്രിക്കറ്റ് കരിയറിന് 2013ലാണ് തിരശീലയിട്ടത്. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ്, കൂടുതൽ സെഞ്ചുറികൾ തുടങ്ങിയ റെക്കോർഡുകളെല്ലാം ഇപ്പോഴും സച്ചിന്റെ പേരിലാണ്.
‘എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരെക്കുറിച്ച് സംസാരിക്കുമ്പോൾ, സച്ചിൻ തെൻഡുൽക്കറിന്റെ സവിശേഷമായ സാങ്കേതിക മികവിനെക്കുറിച്ച് പറയാതെ വയ്യ. ഞാൻ ഇംഗ്ലണ്ട് ക്യാപ്റ്റനായിരിക്കുമ്പോൾ സച്ചിനെ പുറത്താക്കാൻ എന്താണ് വഴിയെന്ന് ആലോചിച്ച് ഞങ്ങൾ കൂടിയ ടീം മീറ്റിങ്ങുകൾക്ക് ഒരു കണക്കുമില്ല’ – ഹുസൈൻ പറഞ്ഞു