ഒറീസ ∙ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ 3 വയസ്സുകാരിയെ 7 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെടുത്തി.
ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ ജമുനാലി പഞ്ചായത്തിലെ ഗുലസാര്‍ സ്വദേശി സന്തോഷ് സാധുവിന്‍റെ മകള്‍ രാധ സാധുവെന്ന കുട്ടിയ്ക്കാണ് കുഴൽക്കിണറിൽനിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി പുതുജീവിതം ലഭിച്ചത് . ചികിൽസയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടുകാരുമായി കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് രാധ കുഴല്‍ക്കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ കുതിച്ചെത്തി. കിണറിന്റെ ആറടി അകലെ 15 അടി ആഴത്തിൽ വലിയ കഴിയുണ്ടാക്കിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കുഴൽക്കിണറിൽ അകപ്പെട്ട കുഞ്ഞിന്‍റെ ജീവൻ നിലനിർത്താനാവശ്യമായ സംവിധാനങ്ങളും ഏർപ്പെടുത്തി. കുഞ്ഞിന് വലിയ കുഴപ്പമില്ലെന്ന് മനസ്സിലായതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി.
ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് നാലേമുക്കാലോടെയാണ്, കുഴൽക്കിണറിൽ കുട്ടി കുടുങ്ങിയ ഭാഗത്തേക്ക് വഴിവെട്ടാനായത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും അഭിനന്ദിച്ചു.