മുംബൈ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെ മീ ടൂ ക്യാംപെയ്ന്റെ ഭാഗമായി ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. ഇന്ത്യക്കാരിയായ മുൻ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിർന്നതായി വെളിപ്പെടുത്തിയത്.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ വെച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി എഫ്ബി പോസ്റ്റില്‍ പറയുന്നു.
‘മീ ടൂ’ മുന്നേറ്റത്തിന്റെ ഭാഗമായി, താൻ നേരിട്ട വ്യത്യസ്ത അനുഭവങ്ങളുടെ കൂട്ടത്തിലാണ് രണതുംഗയുടെ മോശമായ പെരുമാറ്റവും യുവതി കുറിച്ചിട്ടത്.
"കടുത്ത ക്രിക്കറ്റ് ആരാധികയായ എന്റെയൊരു സുഹൃത്ത് മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററിൽവച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടു. ഇതോടെ റൂമുകളിൽപ്പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാം എന്നായി അവൾ. അവളുടെ സുരക്ഷയുടെ കാര്യമോർത്തപ്പോൾ ഞാനും കൂടി ഒപ്പം ചെല്ലാൻ തീരുമാനിച്ചു.
അവിടെയെത്തിയ ഞങ്ങൾക്ക് എന്തോ കുടിക്കാൻ തന്നു. ഞാൻ വേണ്ടെന്നു പറഞ്ഞു. കയ്യിൽ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമിൽ അവർ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങൾ രണ്ടുപേരും. അവർ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാൻ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു.
എന്നാൽ ക്രിക്കറ്റ് താരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അവൾ. നീന്തൽക്കുളത്തിനു സമീപത്തുകൂടി നടന്നിട്ടുവരാമെന്ന് അവൾ പറഞ്ഞു. അപ്പോൾ സമയം വൈകീട്ട് ഏഴു മണിയായിരുന്നു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾ കാണാവുന്ന ദൂരത്തെങ്ങും ഉണ്ടായിരുന്നില്ല. നീന്തൽക്കുളത്തിന്റെ സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.
ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയിൽ കൈ ചുറ്റിയ അയാൾ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ഞാൻ ശബ്ദമുയർത്തി. അയാളെ തൊഴിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു.
പൊലീസിൽ പരാതിപ്പെടുമെന്നും പാസ്പോർട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാൻ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി. സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചെങ്കിലും, ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു പ്രതികരണം. സംഭവത്തിൽ ഇടപെടാൻ അവർ കൂട്ടാക്കിയുമില്ല." - യുവതി തന്റെ കുറിപ്പില്‍ പറയുന്നു.