ബാംഗ്ലൂർ: ബാംഗ്ലൂരിൽ പിടിച്ചുവച്ചിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ രാജ്യ ചരിത്രത്തിലിതുവരെ ഉണ്ടാകാത്ത വിധമുള്ള ഭീകരതയാണ് കർണ്ണാടക പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
കസ്റ്റഡിയിലെടുത്തിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് മൊബൈൽ ഫോൺ, കുടിവെള്ളം ഉൾപ്പെടെ നിഷേധിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കൃത്യമായ തിരിച്ചറിയൽ കാർഡുകളോടുകൂടി റിപ്പോർട്ടിംഗിനെത്തിയ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെ മാധ്യമ പ്രവർത്തകരെയാണ് "എന്തിന് വന്നു, എന്ത് ഉദ്ദേശത്തോടെ വന്നു, ഇവരൊക്കെ ആരാണ്" എന്നൊക്കെ പരിശോധിക്കാനാണ് കസ്റ്റഡി എന്ന വിശദീകരണത്തോടെ പിടിച്ചുവച്ചിരിക്കുന്നത്.
5 മണിക്കൂറിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളം പോലും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മീഡിയ വൺ, ന്യൂസ് 18, ന്യൂസ് 24 തുടങ്ങിയ ചാനലുകളിലെ മാധ്യമ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്.
മലയാള മാധ്യമ പ്രവർത്തകർ എന്തിനാണ് കർണ്ണാടകയിൽ വന്നു പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്. മാത്രമല്ല, കസ്റ്റഡിയിലായ മാധ്യമ പ്രവർത്തകരെ പല വാഹനങ്ങളിലാക്കി പല സ്ഥലങ്ങളിലേക്ക് മാറ്റി എന്നും റിപ്പോർട്ടുകളുണ്ട്.
ഇവർക്ക് അക്രഡിറ്റേഷൻ കാർഡില്ലാത്തതിനാലാണ് പിടിച്ചു വയ്ക്കാനും കൂടുതൽ അന്വേഷിക്കാനും കാരണമെന്നാണ് സർക്കാർ വിശദീകരണം.
ഇതോടെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് റിപ്പോർട്ടർമാരെ ഭയപ്പെടുത്തി വിരട്ടിയോടിച്ച് വാർത്തകൾ പുറംലോകത്തെത്തുന്നത് തടയുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നു വ്യക്തമാക്കുകയാണ്.