ബെംഗളൂരു: കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ അധ്യക്ഷൻ പ്രമോദ് മുത്തലിക്. ബെംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമർശം.
‘കോൺഗ്രസ് ഭരണകാലത്ത് കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ രണ്ടും കൊലപാതകങ്ങൾ നടന്നു. കോൺഗ്രസ് സർക്കാരിന്റെ പരാജയത്തെപ്പറ്റി ആർക്കും ഒന്നും മിണ്ടാനില്ല. പകരം അവർ ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ചാണ്.
മോദി ഇക്കാര്യത്തിൽ പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന ഒരുപാടു പേരുണ്ട്. കർണാടകയിൽ ചില നായ്ക്കൾ മരിക്കുന്നതിൽ മോദി പ്രതികരിക്കുന്നത് എന്തിനാണ്?’– പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താൻ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കർണാടകയിലെ എല്ലാ മരണങ്ങൾക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പ്രസംഗിച്ചതെന്നും മുത്തലിക് പിന്നീടു വിശദീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ വെടിയുതിർത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.