ചെന്നൈ: ബി.ജെ.പിയില്‍ ചേരില്ലെന്ന് നടൻ രജനീകാന്ത്. ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്‍റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പിന്നിൽ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാൽ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു. ഇനി തന്‍റെ പിന്നിൽ ജനങ്ങൾ അണിനിരക്കും.
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്.
രാമ രാജ്യ രഥയാത്രയെ കുറിച്ചുള്ള ചോദ്യത്തിനും രജനി മറുപടി നല്‍കി. പെരിയാറിന്‍റെ പ്രതിമ തകർത്തത് പ്രാകൃതമാണ്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. തമിഴ്നാട് മതമൈത്രിയുള്ള സംസ്ഥാനമാണ്. തമിഴ്നാട് പൊലീസ് തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാതെ നോക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും രജനി പറഞ്ഞു.