ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള രാജി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാട് ശക്തമായി രാഹുല്‍ ഗാന്ധി. പ്രവര്‍ത്തക സമിതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിക്കാം എന്നതാണ് രാഹുലിന്റെ നിലപാട്.
അതേസമയം, രാഹുലിനെ അനുനയിപ്പിക്കാന്‍ പ്രാപ്തരായ നേതാക്കളൊക്കെ പരാജയ ശില്പ്പികളെന്ന ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കവേ അനുനയനീക്കങ്ങളും പ്രതിസന്ധിയിലായി.
താന്‍ പ്രസിഡന്റായി തുടരില്ലെന്ന നിലപാട് ഇന്ന് രാവിലെയും രാഹുല്‍ നേതാക്കളോട് ആവര്‍ത്തിച്ചതായാണ് സൂചന. പകരം ഗാന്ധി കുടുംബത്തില്‍ നിന്ന് പുതിയ പ്രസിഡന്റ് വരുന്നതിനെയും രാഹുല്‍ എതിര്‍ക്കുന്നു. ഇതാണ് നേതാക്കളെ പ്രതിസന്ധിയിലാക്കുന്നത്. അല്ലെങ്കില്‍ രാഹുലിന് പകരം പ്രിയങ്ക എന്ന ആവശ്യം മുഴക്കാന്‍ നേതാക്കള്‍ പലരും റെഡിയായിരുന്നു.
പ്രിയങ്ക പാര്‍ട്ടിയെ നയിക്കണം എന്ന നിലപാടുള്ള വലിയൊരു വിഭാഗം തന്നെ പാര്‍ട്ടിയിലുണ്ട്. പക്ഷെ, അത് രാഹുലിന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. അതല്ലെങ്കില്‍ സോണിയാ ഗാന്ധി തന്നെ തല്‍ക്കാലം പാര്‍ട്ടി അധ്യക്ഷയുടെ ചുമതല വഹിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.
എന്താണെങ്കിലും എല്ലാത്തിനും മുന്‍കൈ എടുക്കേണ്ട മുതിര്‍ന്ന നേതാക്കളുടെ ഒരു നിര തന്നെ പെട്ടെന്ന് രാഹുലിന്റെ മനസ്സില്‍ അസംതൃപ്തരായവരുടെ പട്ടികയിലേക്ക് മാറി. അതിനു പ്രധാനികള്‍ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, കമല്‍ നാഥ്, ദ്വിഗ് വിജയ് സിംഗ്, പി ചിദംബരം എന്നിവരാണ്.
എന്നാല്‍ കേരളത്തിലെ വന്‍ വിജയത്തിന്റെ ക്രെഡിറ്റ് അവകാശവുമായി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എ കെ ആന്റണി.
എന്തായാലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ഒട്ടും ശുഭകരമായ ദിനങ്ങളല്ല. ആദ്യം പ്രസിഡന്റ് കസേരയില്‍ ആരാകണം ? എന്ന ചോദ്യമാണ് പാര്‍ട്ടിയെ അലട്ടുന്നത്. അതിനുശേഷമായിരിക്കും തിരുത്തല്‍ നടപടികളിലേക്ക് കടക്കാനാകുക.