ഡല്‍ഹി: ശക്തനായ പ്രതിപക്ഷ നേതാവിനെ കൊണ്ടുവന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരുന്നത് സംബന്ധിച്ച ഫോര്‍മുല എ ഐ സി സിയുടെ സജീവ പരിഗണനയില്‍. പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാന\ത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് പുതിയ അനുനയനീക്കം.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തന്നെ തുടരുക. പകരം ലോക്സഭയിലും രാജ്യസഭയിലും ശക്തരായ നേതാക്കളെ കക്ഷി നേതാക്കളായി നിയോഗിക്കുക എന്നതാണ് പുതിയ ചര്‍ച്ചകള്‍.
ലോക്സഭയിലേക്ക് ശശി തരൂരിന്റെ പേരിനാണ് മുന്‍തൂക്കം. തരൂരിനെപ്പോലുള്ള വിശ്വ പൌരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക വഴി മാത്രമേ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിരോധിക്കാന്‍ കഴിയൂ എന്നാണു വിലയിരുത്തല്‍.
തരൂര്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് വരികയും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടുകയും വേണമെന്നാണ് നിര്‍ദ്ദേശം. ഇതിന് സ്പീക്കര്‍ വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം. ലോക്സഭയില്‍ മോഡി സര്‍ക്കാരിനെതിരെയുള്ള പോരാട്ടം പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയാകാമെന്ന് നേതാക്കള്‍ പറയുന്നു.
തരൂരിന്റെ വാക്കുകള്‍ക്ക് അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ കിട്ടും. ലോക രാഷ്ട്രത്തലവന്മാര്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സാഹചര്യം ഉണ്ടാകും. എല്ലാത്തരത്തിലും മോഡിക്കെതിരായ ശബ്ദങ്ങള്‍ക്ക് വേണ്ടത്ര ആഗോള സ്വാധീനം നേടിയെടുക്കാന്‍ തരൂര്‍ വഴി കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല ഉപജാപ സംഘങ്ങളില്‍ നിന്നും തരൂരിന്റെ വരവിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗം പകരം മുന്നോട്ട് വയ്ക്കുന്നത് മല്ലികാര്‍ജ്ജുന ഗാര്‍ഖെയെ നിയമിച്ചത് പോലുള്ള ചില പേരുകളാണ്.
പ്രതിപക്ഷത്തിന്റെ സഭാ നേതാവായിരുന്നിട്ടും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം തോറ്റ ചരിത്രം ഒരാഴ്ച തികയും മുമ്പേ പല നേതാക്കളും മറക്കുകയാണ്. ഗാര്‍ഖെയെപ്പോലെ അപ്രസക്തരായ നേതാക്കളെയാണ് ഇവര്‍ നേതൃ പദവിയിലേക്ക് തിരയുന്നത്.
അതേസമയം, സഭയില്‍ മോഡിയെ ശക്തമായി പ്രതിരോധിക്കാന്‍ തരൂരിന് കഴിഞ്ഞാല്‍ പാര്‍ട്ടിയും പ്രതിപക്ഷവും ശക്തമാകുമെന്നും അതോടെ ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസക്തി വര്‍ദ്ധിക്കുമെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഈ നിര്‍ദ്ദേശത്തോടും രാഹുല്‍ മനസ് തുറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.