ഡല്‍ഹി: തുടര്‍ച്ചയായ പരാജയങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ രാജി ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. രാഹുലിന് പകരക്കാരനായി വരുന്നത് വെറുമൊരു ഡമ്മി നേതാവാണെങ്കില്‍ പാര്‍ട്ടി വീണ്ടും അബദ്ധങ്ങളിലേക്ക് സഞ്ചരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കും.
ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മോത്തിലാല്‍ വോറയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തണമെങ്കില്‍ രണ്ടു പേര്‍ കൂടി താങ്ങിപ്പിടിക്കണമെന്നതാണവസ്ഥ. 90 കാരനായ വോറാജിക്ക് രാവാണോ പകലാണോ എന്നുപോലും നിശ്ചയമില്ല.
ജാതി പറഞ്ഞിട്ടെന്തായി ?
പകരം പിന്നോക്കം, ദളിത് പരിഗണനകളൊക്കെ വച്ച് മല്ലികാര്‍ജ്ജുന ഗാര്‍ഖെ, സുശീല്‍ കുമാര്‍ ഷിന്‍ഡേ, മുകുള്‍ വാസ്നിക് എന്നീ പരാജിത നേതൃത്വങ്ങളെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിലും മഹാ കഷ്ടം എന്നല്ലാതെ മറുപടിയുണ്ടാകില്ല. അത്തരം പരിഗണനകളൊന്നും ജനത്തിന്റെ മനസ്സില്‍ പോലും ഇക്കാലത്തില്ലെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് വൈകിപ്പോകുന്നു. ദളിതനെ രാഷ്ട്രപതിയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടെന്ത് നേടി എന്നത് പാര്‍ട്ടിക്ക് പോലുമറിയില്ല.
വല്ലവരുടെയും ചിലവില്‍ വിഹരിക്കുന്നവര്‍
സ്വന്തം സംസ്ഥാനങ്ങളില്‍ വല്ലവരും കഷ്ടപ്പെട്ട് നേടിയെടുത്ത വിജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പദവി തട്ടിയെടുത്ത് അധികാരത്തിലുണ്ടായിരുന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നാണംകെട്ട പരാജയം വരുത്തിവച്ച നേതാക്കളാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും. ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഇവരുടെ നേതൃത്വം വന്നാലും അത് പ്രവര്‍ത്തകരില്‍ നിരാശ സൃഷ്ടിക്കുകയാവും ഫലം.
പ്രതീക്ഷ പ്രിയങ്കയിലും സച്ചിനിലും ജ്യോതിരാദിത്യയിലും
അതേസമയം രാഹുലിന്റെ രാജി പാര്‍ട്ടിയില്‍ പുതിയൊരു തലമുറയെ സൃഷ്ടിക്കുന്നതിനുള്ള അവസരമായി വിനിയോഗിക്കാനായാല്‍ അത് ബി ജെ പിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രാപ്തരാക്കും.
സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഈ ഗണത്തില്‍ കഴിവ് തെളിയിക്കപ്പെട്ട നേതാക്കളാണ്. ഇനി പ്രിയങ്കാ ഗാന്ധിയാണെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വെല്ലുവിളിയായി മാറാന്‍ പര്യാപ്തമാകും. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. സ്വാഭാവികമായും സാധ്യതയില്ല.
കാരണം പാര്‍ട്ടിയില്‍ എന്തും തീരുമാനിക്കാന്‍ അധികാരമുള്ള പ്രവര്‍ത്തക സമിതിയില്‍ ചിലരൊഴിച്ചാല്‍ ഭൂരിപക്ഷവും 70 വയസ് പിന്നിട്ടവരാണ്. 18 പേരാണ് 70 വയസ് പിന്നിട്ടവര്‍. 80 കഴിഞ്ഞവര്‍ തന്നെ 5 പേരുണ്ട്.
50 ല്‍ താഴേ പ്രായമുള്ളവര്‍ 10 പേരാണ്. 50 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ 9 പേരുണ്ട്. (ഇവരുടെ പേരും പ്രായവും ചുവടെ ചേര്‍ക്കുന്നു)
അദ്വാനിയെപ്പോലും മൂലയ്ക്കിരുത്തിയ ബിജെപി തന്ത്രം മാതൃകയാകണം
ബി ജെ പി 10 വര്‍ഷം മുമ്പ് ചെയ്തത് പഴയ നേതൃനിരയെ നിഷ്പ്രഭരാക്കി പുതിയൊരു നേതൃനിരയെ സൃഷ്ടിക്കുകയെന്നതായിരുന്നു. പ്രായം 75 കടന്നവരെ അത് എല്‍ കെ അദ്വാനി ആയിരുന്നെങ്കില്‍ പോലും മാറ്റി നിര്‍ത്തി. അങ്ങനെ പുതിയതായി വന്ന നേതൃനിരയില്‍ രാജ്യത്തെ ജനം പ്രതീക്ഷ അര്‍പ്പിച്ചു. അവരില്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. അതായിരുന്നു ബി ജെ പിയുടെ ആവര്‍ത്തിച്ചുള്ള വിജയത്തിനുകാരണമായത്.
കോണ്‍ഗ്രസിലാണെങ്കില്‍ എഴുന്നേല്‍ക്കാനും നടക്കാനും വയ്യാതെ വയലാര്‍ രവിയെപ്പോലുള്ളവര്‍ ഇപ്പോഴും രാജ്യസഭാംഗത്വം പോലുള്ള പദവികള്‍ പിടിച്ചുവാങ്ങി 'ഔദ്യോഗിക വിശ്രമ ജീവിതം' നയിക്കുകയാണ്.
യുവാക്കളുടെ അവസരം തട്ടിയെടുത്ത് കട്ടിലില്‍ വാസം !
രാജ്യസഭയില്‍ ഹാജരാകാന്‍ പോലും ആരോഗ്യമില്ലാതെ അങ്ങനെ പത്തോളം രാജ്യസഭാംഗങ്ങളാണ് കോണ്‍ഗ്രസിന്റെ ചിലവില്‍ രാജ്യസഭാംഗങ്ങളായി വിശ്രമിച്ചുകഴിയുന്നത്. ആ പദവികള്‍ 10 യുവ നേതാക്കള്‍ക്ക് അവസരമായി നല്‍കിയിരുന്നെങ്കില്‍ അവര്‍ പാര്‍ട്ടിയ്ക്കായി രാജ്യസഭയിലും പുറത്തും പടപൊരുതുമായിരുന്നു.
കോണ്‍ഗ്രസ് ചെയ്ത ഏറ്റവും വലിയ അപരാധങ്ങളില്‍ പ്രധാനമാണ് ഇത്തരത്തില്‍ വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള രാജ്യസഭാംഗത്വങ്ങള്‍. ഇപ്പോഴും കേരളത്തില്‍ മാത്രം പി ജെ കുര്യന്‍, വി എം സുധീരന്‍, എം എം ഹസ്സന്‍ പോലുള്ളവര്‍ അടുത്ത അവസരങ്ങള്‍ക്കായി വീറോടെ കാത്തിരിക്കുകയാണ്.
ഡമ്മി വേണ്ട ! നായകന്‍ മതി ? !
അത്തരം നടപടികള്‍ക്കെതിരെയുള്ള തിരുത്തല്‍ പ്രക്രിയയായി രാഹുല്‍ ഗാന്ധിയുടെ രാജി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാകും. പിന്‍സീറ്റിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഏതെങ്കിലും ഒരു ഡമ്മിയെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയോഗിക്കാനാണെങ്കില്‍ രാഹുല്‍ ഗാന്ധി തന്നെ തുടരുന്നതാകും ഉചിതം.
പകരം പുതിയൊരു നേതൃനിരയെ സൃഷ്ടിച്ച് അവരെ മുന്‍നിരയില്‍ നിന്നു നയിക്കാന്‍ രാഹുല്‍ ഗാന്ധി തയാറായാല്‍ രാജ്യം ഇനി ബി ജെ പിയേക്കാള്‍ പ്രതീക്ഷ വയ്ക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും.
കോൺഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി
രാഹുൽ ഗാന്ധി പ്രസിഡന്റ് - വയസ്സ് 48
മെമ്പേഴ്‌സ് 24
സ്ഥിര ക്ഷണിതാക്കൾ 18
പ്രത്യേക ക്ഷണിതാക്കൾ 10
ടോട്ടൽ 53
മെമ്പേഴ്‌സ് - വയസ്സ്
മോത്തിലാൽ വോറ 90
സഞ്ജീവ റെഡ്‌ഡി 89
മൻമോഹൻ സിങ് 86
തരുണ് ഗോഗോയ് 82
ഷീല ദിക്ഷിത് 81
എകെ ആന്റണി 78
അംബിക സോണി 76
മല്ലികർജ്ജുൻ ഗാർഗേ 76
ഉമ്മൻ ചാണ്ടി 75
പി ഐ പുനിയ 74
മീര കുമാർ 74
പി ചിദംബരം 73
പി സി ചാക്കോ 72
സോണിയ ഗാന്ധി 72
ഹരീഷ് റാവത്ത് 71
കെ എച്ച് മുനിയപ്പ 71
ഗുലാം നബി ആസാദ് 70
സിദ്ധരാമയ്യ 70
ഗൈഖന്ഗം ഗന്ഗ്മെ 69
തമ്രധ്വാജ് സഹു 69
അഹമ്മദ് പട്ടേൽ 69
അശോക് ഗെഹ്ലോട്ട് 68
ബാലസാഹിബ് തോററ്റ് 66
ആനന്ദ് ശർമ 66
രാമചന്ദ്ര ഖുന്റിയ 66
ആശാ കുമാരി 63
താരിഖ് ഹമീദ് 63
രജ്നി പാട്ടീൽ 60
രഗുവീർ സിങ് 60
ശക്തി സിംഗ് ഗോഹിൽ 59
മുകുൾ വാസ്നിക് 59
സെൽജ കുമാരി 56
കെ സി വേണുഗോപാൽ 56
ആര്‍ പി എന്‍ സിങ് 55
രണ്ദീപ് സുർജെവാലെ 52
അവിനാശ് പണ്ടേ 51
കുൽദീപ് ബിഷ്ണോയ് 50
ജ്യോതി രാജ സിന്ധ്യ 48
ജിതേന്ദ്ര സിങ് 47
പ്രിയങ്ക ഗാന്ധി 47
സുഷ്മിത ദേവ് 46
അരുൺ യാദവ് 45
ജിതിൻ പ്രസാദ് 45
രാജീവ് സറ്റവ് 44
ദീപീന്ദർ ഹൂഡ 41
ഗൗരവ് ഗോഗോയ് 36