ഡല്‍ഹി: റഫാൽ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി ദസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്കു നല്‍കിയ അഭിമുഖത്തിലാണ് എറിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ കള്ളം പറയാറില്ല. നേരത്തേ പറഞ്ഞതും ഇപ്പോൾ പറഞ്ഞതും എല്ലാം സത്യമാണ്. കള്ളം പറയുന്ന ചരിത്രം എനിക്കില്ല. സിഇഒ ആയുള്ള ഈ പദവിയിൽ ഇരിക്കുമ്പോൾ നിങ്ങൾ ഒരിക്കലും കള്ളം പറയില്ല’ – അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ഇടപാട് നൽകിയത് ദസോ മറച്ചുവച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് ട്രാപ്പിയർ മറുപടി നൽകി.
നവംബർ രണ്ടിലെ വാർത്താ സമ്മേളനത്തിലാണ് അനിൽ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയിൽ ദസോ 284 കോടി നിക്ഷേപിച്ചെന്ന വിവരം രാഹുൽ പുറത്തുവിട്ടത്. തങ്ങള്‍ തന്നെയാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്ന ദസ്സോ സി ഇ ഒയുടെ വാദം പ്രധാനമന്ത്രിയെ രക്ഷിക്കാനാണെന്നും അന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
ഇങ്ങനെ വിവാദം കത്തുന്നതിനിടെയാണ് താന്‍ കള്ളം പറയാറില്ലെന്നും അംബാനിയെ തങ്ങള്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും എറിക് അഭിപ്രായപ്പെടുന്നത്.