ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 5 സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ ശൈലിക്കെതിരെ പാര്‍ട്ടിയില്‍ വെല്ലുവിളി ഉയരാനിടയാക്കും.
ഇരുവരെയും എതിര്‍ക്കാന്‍ കെല്‍പ്പില്ലാതിരുന്നവര്‍ക്കുള്ള ഊര്‍ജ്ജവുമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയും തൊട്ടുപിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും. കുറഞ്ഞ പക്ഷം ശൈലി മാറ്റാനും മറ്റുള്ളവരെക്കൂടി കേള്‍ക്കാനും എങ്കിലും ഇവര്‍ തയറാകേണ്ടി വരും.
പ്രചരണ രംഗത്ത് മോഡിയുടെ ശൈലിക്കെതിരെ ബി ജെ പിയില്‍ കടുത്ത വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അത് പുറത്തു പറയാന്‍ പലര്‍ക്കും ഭയമാണ്. ഒരു പ്രധാനമന്ത്രിയുടെ അന്തസിനൊത്ത ഭാഷയും പ്രയോഗങ്ങളും ശരീര ഭാഷയുമല്ല മോഡിയുടെതെന്ന വിമര്‍ശനം മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്ക് തന്നെയുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കാനും കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനും മാത്രമാണ് മോഡി തയാറാകുന്നത്. പകരം എന്തുകൊണ്ട് അദ്ദേഹം സ്വന്തം സര്‍ക്കാരിനെപ്പറ്റി പറയുന്നില്ലെന്ന ചോദ്യമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.
നല്ലത് ചെയ്യാനും ചെയ്തത് പറയാനും പ്രധാനമന്ത്രി തയാറാകണമെന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. എന്നാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നിരവധിയാണ്. നോട്ടു നിരോധനം, ജി എസ് ടി എന്നിവയിലൊക്കെ സര്‍ക്കാരിന് കൈപൊള്ളി.
വിശ്വസ്തനായ ആര്‍ ബി ഐ ഗവര്‍ണര്‍ പോലും രാജിവച്ച് പുറത്തുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് മോഡിയുടെയും അരുണ്‍ ജെയ്റ്റ്ലിയുടെയും കഴിവുകേടാണെന്നാണ് അദ്വാനിയുടെ പക്ഷം.
നിലവിലെ സാഹചര്യത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ശക്തി കൂടും. അവര്‍ക്ക് പിന്തുണയും വര്‍ധിക്കും. അതിനാല്‍ തന്നെ പഴയ ശൈലിയില്‍ മുന്നോട്ട് പോകാന്‍ ഇനി മോഡി - അമിത് ഷാ കൂട്ടുകെട്ടിന് കഴിയില്ല.