ന്യൂഡൽഹി : പ്രതിസന്ധിയിൽപ്പെട്ടു ഉഴറുന്ന ഇന്ത്യൻ വിമാന കന്പനികൾക്കു ആശ്വാസമേകി വിവിധ ഓയിൽ കമ്പനികൾ വിമാന ഇന്ധന വില കുറച്ചു. വിമാന കമ്പനികൾ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണിത്.
ഇതോടെ ഡൽഹിയിൽ വിമാന ഇന്ധന വില കിലോലിറ്ററിനു 76,380 രൂപയിൽ നിന്ന് 68,050.97 രൂപയായി. മുംബയിൽ വിമാന ഇന്ധന വില കിലോലിറ്ററിനു 76,013.2 രൂപയിൽ നിന്ന് 67,979.58 രൂപയായി.ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന കമ്പനികളുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ഉയർന്നു നിൽക്കുന്ന ഇന്ധനവില.
വിമാന ഇന്ധനം ജി.എസ് .ടി യ്ക്ക് കീഴിൽ കൊണ്ടുവരണമെന്ന് വ്യോമയാന മന്ത്രാലയ൦ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. ഇതിപ്പോൾ ധന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിമാന കമ്പനികളുടെ മൊത്തം ചിലവിന്റെ മുപ്പത് മുതൽ നാൽപ്പതു ശതമാനം വരെ ഇന്ധന വിലയ്ക്കായി മാറ്റി വയ്ക്കുകയാണെന്നും അതിനാൽ രാജ്യത്തെ വിമാന കമ്പനികൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും റേറ്റിംഗ് ഏജന്സിയായ ICRA റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു വർഷത്തിനിടെ നാലു വിമാന കമ്പനികളാണ് ഉയർന്ന വിമാന ഇന്ധന വില മൂലം രാജ്യത്തു തങ്ങളുടെ സർവീസ് നിർത്തിയിരിക്കുന്നത്. ബജറ്റ് എയർലൈനുകളായ എയർ കോസ്റ്റ ,എയർ പെഗാസസ്, സൂ൦ എയർ , എയർ കാർണിവൽ എന്നിവയാണവ.
അടുത്ത 3-4 വർഷത്തിനിടെ ഇന്ത്യൻ വിമാന കമ്പനികളുടെ നഷ്ടം നികത്താൻ ഏതാണ്ട് 35,000 കോടി രൂപ വേദി വരുമെന്നാണ് ICRAയുടെ റിപ്പോർട്ടിലുള്ളത്.