ന്യൂഡൽഹി: രജ്നികാന്ത് ചിത്രം കാലായുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എ.കെ ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്. ചിത്രത്തിന്‍റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെ.എസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്. പകർപ്പാവകാശ ലംഘിച്ചുവെന്നായിരുന്നു ആരോപണം.
ചിത്രത്തിനെതിന്‍റെ റിലീസ് ദിവസം വേണ്ട സുരക്ഷനൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ മുന്നോട്ട് വന്നതിനെ തുടർന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി പറഞ്ഞത്. കന്നഡ സംഘടനകൾ ഇന്നും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത്.