ന്യൂഡൽഹി: യുവത്വത്തിന് അവസരം നല്‍കുകയെന്ന രാഹുല്‍ ഗാന്ധിയുടെ നയം തല്ക്കാലം പരിചയ സമ്പത്തിന് വഴിമാറുകയാണ്. കേവല ഭൂരിപക്ഷത്തില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും അവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥകള്‍ക്ക് തല്‍ക്കാലം യുവത്വമല്ല, പരിചയ സമ്പത്താണ് ആവശ്യമെന്ന തിരിച്ചറിവിലാണ് രാഹുല്‍ ഗാന്ധി ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്.
രാജസ്ഥാനും മധ്യപ്രദേശും തിരിച്ചു പിടിക്കാന്‍ രാഹുല്‍ ദൗത്യമേല്‍പ്പിച്ചത് യഥാക്രമം സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുമായിരുന്നു. അവര്‍ ആ ദൗത്യം നിറവേറ്റി. പക്ഷേ തിളക്കം പോര. അതാണ് അവര്‍ക്ക് വിനയായി മാറുന്നതും.
രണ്ടു ദിവസം നീണ്ടുനിന്ന മാരത്തന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു സംസ്ഥാനങ്ങളിലും പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ ഭരണസാരഥ്യം എല്പ്പിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്.
ഇതോടെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് പിന്നിലേക്ക് മാറി നില്‍ക്കേണ്ടി വരും. പകരം മൂന്ന്‍ തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന നേതാവ് 67 കാരനായ അശോക് ഗലോട്ട് മുഖ്യമന്ത്രിയാകും. അത് തന്നെയാണ് മദ്ധ്യപ്രദേശിലെയും അവസ്ഥ. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പരമാവധി ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വരും. പകരം മുതിര്‍ന്ന നേതാവ് 72 കാരനായ കമല്‍ നാഥ് മുഖ്യമന്ത്രിയാകും.
ഇതോടെ വയോധികര്‍ മാറി നിന്ന് യുവത്വം നയിക്കട്ടെയെന്ന രാഹുലിന്‍റെ പുതിയ ശൈലി തല്‍ക്കാലം അദ്ദേഹത്തിന് മാറ്റിവയ്ക്കേണ്ടി വരും. രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു സംസ്ഥാനങ്ങളിലെയു൦ എം എല്‍ എമാരും മുതിര്‍ന്ന നേതാക്കളും സഹകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പാര്‍ട്ടികളും സ്വതന്ത്രരും മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെയാണ് പിന്തുണ നല്‍കിയത്.
ഒടുവില്‍ ഇന്ന് ഡല്‍ഹിയില്‍ ഇരു നേതാക്കളെയും പറഞ്ഞു മനസിലാക്കി മുതിര്‍ന്ന നേതാക്കള്‍ക്ക് അധികാരം കൈമാറാന്‍ ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ അശോക് ഗലോട്ടിന്റെയും മധ്യപ്രദേശില്‍ കമല്‍ നാധിന്റെയും പേര് ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചത്തീസ്ഗഡില്‍ അവസാന പേരും പരിഗണിച്ചിട്ടില്ല. ഭൂപേഷ് ബാഗൽ, സിങ്ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക.