ഡൽഹി: എ ഐ സി സിയിലെ മുതിർന്ന നേതാക്കൾക്കിടയിലെ ഗ്രൂപ്പ് ബലാബലങ്ങൾക്കിടയിലും പാർട്ടിയിൽ കൂടുതൽ കരുത്തനായി കെ സി വേണുഗോപാൽ !
രാഹുൽ മാറി പാർട്ടി തലപ്പത്തേക്ക് വീണ്ടും സോണിയാ ഗാന്ധി വന്നതോടെ സോണിയ ക്യാംപിനു മുന്നിൽ ദുര്‍ബല നാകുമെന്നു കരുതിയ കെ സിയെ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നിർദേശിച്ചത് പാർട്ടിയിലെ ഉന്നത നേതൃനിരയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ്.
സോണിയാ ഗാന്ധിയുടെ നിർദ്ദേശം എ ഐ സി സി ആസ്ഥാനത്തെത്തിയപ്പോഴാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പോലും താൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വിവരം അറിയുന്നതെന്നാണ് റിപ്പോർട്ട്.
യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടുപോയ സാഹചര്യം സോണിയ ഗാന്ധിയെ ക്ഷുഭിതയാക്കിയിരുന്നു. ഇതോടെ ഹൈക്കമാന്റിന് ചുറ്റും വട്ടമിട്ടു പറന്നുകൊണ്ടിരുന്ന മുതിർന്ന നേതാക്കളുടെ ഉപജാപക വൃന്ദങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ളതായിരുന്നു സോണിയയുടെ പിന്നീടുള്ള ദിവസങ്ങളിലെ കരുനീക്കങ്ങൾ.
ഇതോടെ ഉപജാപകരുടെ സമ്മർദ്ദ ഫലമായി തന്റെ മേശമേൽ ഉറങ്ങിയിരുന്ന ഫയലുകൾ സോണിയ ഒന്നിച്ചു പുറത്തെടുക്കുകയായിരുന്നു.
കർണ്ണാടകയിൽ ഡി കെ ശിവകുമാറിനെയും ഡൽഹിയിൽ അനിൽ ചൗധരിയെയും പി സി സി അധ്യക്ഷന്മാരാക്കാനുള്ള നിർദ്ദേശം ഈ ഉപജാപക വൃന്ദത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സോണിയ തടഞ്ഞു വച്ചിരുന്നത്.
ഒറ്റ ദിവസം തന്നെ രണ്ടു പേരുടെയും നിയമനം അംഗീകരിച്ച് സോണിയ ഫയലിൽ ഒപ്പ് വച്ചു. അതിനൊപ്പമായിരുന്നു കെ സി വേണുഗോപാലിനെ രാജ്യസഭാംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്ത് വരുന്നത്.
അതാരും പ്രതീക്ഷിച്ചിരുന്നതല്ല. കാരണം ഏത് ഉന്നതനെയായാലും മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി വിജയിപ്പിക്കാവുന്നത്ര സുരക്ഷിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസിനില്ല. ആ റിസ്ക് കെ സിയുടെ കാര്യത്തിൽ സോണിയ ഏറ്റെടുത്തത് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുള്ള കർശനമായ മുന്നറിയിപ്പുകൂടിയായിരുന്നു.
പാർട്ടിയോട് കൂറുള്ള നേതാക്കളെ ഒപ്പം നിർത്തുന്നതായിരിക്കാം ഹൈക്കമാന്റിന്റെ ഇനിയുള്ള നയം. സ്വാന്ത്യം ഗ്രൂപ്പും താല്പര്യങ്ങളും വച്ച് ഉന്നത നേതാക്കൾ പലരും പാർട്ടി താല്പര്യങ്ങളെ ബലികഴിച്ചു എന്ന പരാതി സോണിയയ്ക്കുണ്ട്.
അതേസമയം, കെ സി വേണുഗോപാലിനെതിരെ അഴിമതിആരോപണമോ ചുമതലകള്‍ക്കിടയില്‍ക്കൂടി സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട പരാതിയോ പാർട്ടിയിലെ ഭിന്ന ഗ്രൂപ്പുകൾക്കിടയിൽ പോലും ഇല്ല. സ്വന്തം സംസ്ഥാനമായ കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ പോലും കെ സി സ്വന്തം ആളുകൾക്ക് വേണ്ടി ഹൈക്കമാന്റിന്റെ സമീപിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
പാർട്ടിക്ക് പുറത്തുപോയ ജ്യോതിരാദിത്യ സിന്ധ്യ പോലും കോൺഗ്രസിൽ കെ സി വേണുഗോപാലുമായിട്ടല്ലാതെ മറ്റാരുമായും സംസാരിക്കാൻ തയാറായിരുന്നില്ലത്രെ .
കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിൽ നിന്നുള്ള സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരെ കേന്ദ്രീകരിച്ചു ഗ്രൂപ്പുകളും ലോബികളും ശക്തമാണ്. കെ സി രാഹുൽ ഗാന്ധിയുടെ ആളെന്ന നിലയിലാണ് സംഘടനാ ചുമതലയിലേക്ക് എത്തപ്പെട്ടതും.
രാഹുൽ മാറി സോണിയ അധ്യക്ഷ പദം ഏറ്റെടുത്തത്തോടെ കെ സിയുടെ സമയം മോശമായെന്നു പലരും വിധിയെഴുതിയതാണ്. സോണിയയുടെയും പ്രിയങ്കയുടെയും ക്യാംപുകൾ അതിനായി തന്ത്രങ്ങളും മെനഞ്ഞു.
എന്നാൽ രാഹുലിനെന്ന പോലെ സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇന്നും ഏറ്റവും വിശ്വസ്തന്‍ കെ സി വേണുഗോപാലാണെന്ന് അടിവരയിട്ട് തെളിയിച്ചത് രാജ്യസഭാ സീറ്റാണ്.
ഇതോടെ പാർട്ടിയില്‍ ഗ്രൂപ്പുകൾക്കും ലോബികൾക്കും അപ്പുറം കെ സി വേണുഗോപാൽ ശക്തനായി മാറുകയാണ്. കോൺഗ്രസിൽ എ കെ ആന്റണിക്കും കെ കരുണാകരനും ശേഷം മറ്റൊരു മലയാളിയായ വേണുഗോപാലും പാർട്ടിയിൽ ശക്തനായി മാറിയിരിക്കുകയാണ്.
പാർട്ടിയിൽ പടിപടിയായുള്ള വളർച്ച നേടിയ നേതാവുകൂടിയാണ് കെ സി. കെ എസ് യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന അധ്യക്ഷൻ, എം എൽ എ, മന്ത്രി, എം പി, കേന്ദ്ര മന്ത്രി, എ ഐ സി സി ജനറൽ സെക്രട്ടറി, വർക്കിംഗ് കമ്മിറ്റി അംഗം, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നി ചുമതലകളിലേക്ക് പടിപടിയായി നടന്നുകയറിയത് കഴിവും പ്രാഗത്ഭ്യവും പ്രവർത്തന മികവും ഒന്നുകൊണ്ടു തന്നെയാണ്.
ഏറ്റവുമൊടുവിൽ ബി ജെ പിക്കെതിരെ ശക്തമായി പടനയിക്കാൻ പോന്ന നേതൃനിര രാജ്യസഭയിൽ ഉണ്ടാകണമെന്ന ഹൈക്കമാന്റിന്റെ ഉറച്ച ബോധ്യമാണ് രാജ്യസഭാംഗമാക്കി കെ സിയെ മാറ്റാൻ പോകുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പി സി സി ഘടകങ്ങൾക്കും സ്വീകാര്യനെന്നതും പാർട്ടിൽ കെ സി വേണുഗോപാലിന്റെ പ്രസക്തി വർധിപ്പിക്കുകയാണ്.