ഡൽഹി: ലോക്സഭയിലെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരിഹസിക്കുന്നത് കേട്ട് ആസ്വദിച്ചു ചിരിച്ച കൊടിക്കുന്നിൽ സുരേഷ് എം പിയ്ക്ക് പണികിട്ടിയേക്കും.
സാഹചര്യം മനസിലാക്കാതെ സ്വന്തം നേതാവിനെതിരെയുള്ള പരിഹാസം കേട്ട് പ്രതികരിക്കാൻ നിൽക്കാതെ ബി ജെ പി എംപിമാർക്കൊപ്പം വെളുക്കെ ചിരിച്ചുകൊണ്ടിരുന്ന കൊടിക്കുന്നിലിന്റെ പാർലമെന്റിലെ ഇരിപ്പിടം മാറ്റിയേക്കും.
ഇപ്പോൾ രാഹുൽ ഗാന്ധിക്ക് ഒപ്പം രണ്ടാം നിരയിൽ നൽകിയിരിക്കുന്ന സീറ്റിൽ നിന്ന് കൊടിക്കുന്നിലിനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാനാണ് ആലോചന.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനിടെ യുവാക്കൾക്ക് വാഗ്ദാനം ചെയ്ത തൊഴിലെത്ര എന്ന ചോദ്യവുമായി രാഹുൽ ഗാന്ധി എഴുന്നേറ്റിരുന്നു. എന്നാൽ അതിനു മറുപടി നൽകാതെ ചിലർക്ക് ഇപ്പോഴാണ് വെളിച്ചം ഉദിച്ചതെന്ന മട്ടിലായിരുന്നു മോഡിയുടെ പരിഹാസം.
ഹെഡ്‌ഫോൺ തലയിൽ വച്ച് പ്രസംഗം കേട്ടുകൊണ്ടിരുന്ന കൊടിക്കുന്നിലും ഈ സമയം മോദിയുടെ വാക്കുകൾ കേട്ട് ബി ജെ പി അംഗങ്ങൾക്കൊപ്പം ചിരിക്കുകയായിരുന്നു.
ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ കോൺഗ്രസ് അംഗത്തിന്റെ ചിരി വാർത്തയാക്കി. കൊടിക്കുന്നിലിന്റെ ചിരിയുടെ വീഡിയോ സോഷ്യൽ മീഡിയ വഴി വൈറലായി മാറി.
ലോക്സഭയിലെ എം പിമാരിൽ ഏറ്റവും കൂടുതൽ തവണ എം പിയായ നേതാവാണ് കൊടിക്കുന്നിൽ. സ്പീക്കറുടെ പാനലിലും കൊടിക്കുന്നിലുണ്ട്.
എന്നാൽ പാർലമെന്റിൽ പലപ്പോഴും ഇദ്ദേഹം കാണിക്കുന്ന അബദ്ധങ്ങൾ വാർത്ത ആയിട്ടില്ലെങ്കിലും ഇക്കുറി കൊടിക്കുന്നിൽ പെട്ടുപോയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.