ലക്നൌ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് ഭാവി യു പി മുഖ്യമന്ത്രി എന്ന നിലയില്‍. യു പിയെ ഇളക്കിമറിച്ച് പതിറ്റാണ്ടുകള്‍ മുമ്പത്തെ പഴയ പ്രതാപത്തിലേക്ക് പാര്‍ട്ടിയെ തിരികെയെത്തിക്കുകയാണ് പ്രിയങ്കയ്ക്ക് സഹോദരന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന ദൗത്യം. അതിന് ലക്ഷ്യങ്ങള്‍ പലതാണ്.
ആദ്യത്തേത് യു പി വഴിയുള്ള ബി ജെ പി മുന്നേറ്റം തടയുക തന്നെ. മറ്റൊന്ന്, നരേന്ദ്ര മോഡി പരാജയമാണെന്ന് വന്നാല്‍ യു പിയില്‍ നിന്ന് മോഡിക്ക് പകരക്കാരനായി ഉയര്‍ത്തെഴുന്നേല്‍ക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യു പിയില്‍ തളച്ച്, തകര്‍ത്ത് കളയുകയെന്നതും.
ആരുടെയും താങ്ങും തണലുമില്ലാതെ ഒറ്റയ്ക്ക് പൊരുതാന്‍ പ്രാപ്തമായ പാര്‍ട്ടിയായി യു പിയിലെ കോണ്‍ഗ്രസിനെ മാറ്റാന്‍ പ്രിയങ്ക എന്ന ഒറ്റ 'തേജസ്' മാത്രം മതിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതുവരെ പ്രിയങ്ക യു പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എല്ലാ ബലവും യു പി ആയിരുന്നു. യു പിയിലുണ്ടാകുന്ന തിരിച്ചടികള്‍ മോഡിയെയും ബി ജെ പിയെയും ഇല്ലാതാക്കും. അതിന് എസ് പിയെയും ബി എസ് പിയെയും കൂട്ടാതെ ഒറ്റയ്ക്ക് നിന്ന് പൊരുതാനുള്ള കരുത്ത് പ്രിയങ്കയ്ക്ക് ഉണ്ടെന്നാണ് പൊതുവിലയിരുത്തല്‍.
വരുണ്‍ ഗാന്ധി ഉള്‍പ്പെടെ ബി ജെ പിയില്‍ നിന്നും ബി എസ് പിയില്‍ നിന്നും എസ് പിയില്‍ നിന്നും വലിയ നേതാക്കളുടെ ഒഴുക്ക് തന്നെ വരുന്ന ഒരു വര്‍ഷത്തിനിടെ കോണ്‍ഗ്രസിലേക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മോശമല്ലാത്ത വിജയം സ്വന്തമാക്കാനായാല്‍ യു പിയില്‍ പിന്നെ കോണ്‍ഗ്രസിന്റെ നാളുകളായിരിക്കും വരാനിരിക്കുന്നത്.
എസ് പി - ബി എസ് പി സഖ്യം കോണ്‍ഗ്രസിന് നല്‍കാമെന്ന് പറഞ്ഞത് 2 സീറ്റുകളാണ്. നിലവില്‍ യു പിയില്‍ കോണ്‍ഗ്രസിനുള്ളതും 2 സീറ്റുകളാണ്. അതിനാല്‍ ഈ രണ്ടെണ്ണത്തിന് മുകളിലുള്ള ഓരോ സീറ്റുകളും കോണ്‍ഗ്രസിന് നേട്ടം തന്നെ. അത് 2009 ലെ 21 എത്തിക്കാനായാല്‍ യു പിയില്‍ പിന്നെ പ്രിയങ്കാ യുഗമായിരിക്കും എന്നുറപ്പിക്കാം. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ അങ്ങനൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നവര്‍ വിരളമാണ്.
ഒരേസമയം യു പിയില്‍ പോരാട്ടം നയിക്കുമ്പോള്‍ തന്നെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായും പ്രിയങ്ക മാറും. മിക്ക സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.