മുംബൈ: സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളിൽ കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തിരിച്ചടി. ശിവസേനയെ അനുനയിപ്പിക്കാനുള്ള ഭട്‌നായിക്കിന്റെ ശ്രമങ്ങൾ പാളി. 50:50 നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശിവസേന.
മന്ത്രിപദവികളിൽ മാത്രമല്ല മുഖ്യമന്ത്രി പദവിയിലും പകുതിവീതം വയ്പാണ് ശിവസേന ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ഏകപക്ഷീയ സർക്കാർ രൂപീകരണത്തിന് ബി ജെ പിയോട് പ്രതികാരം തീർക്കുകയാണ് ഇത്തവണ ശിവസേന എന്ന വിലയിരുത്തൽ നിരീക്ഷകർക്കുണ്ട്.
കഴിഞ്ഞ തവണ ബി ജെ പിയും ശിവസേനയും തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യം വിടുകയും ഒറ്റയ്ക്ക് മത്സരിക്കുകയുമായിരുന്നു. ബി ജെ പിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയതോടെ ശിവസേനയുടെ വിലപേശൽ ശേഷി ഇല്ലാതായി. എന്നിട്ടും ഭരണത്തിൽ ഇവർ പിന്നീട് ഒന്നിച്ചു.
എന്നാൽ ഇത്തവണ അത് നടക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളിൽ ശിവസേന നൽകിയത്. വിട്ടുവീഴ്ചയ്ക്ക് ശിവസേന വഴങ്ങാതെ വന്നതോടെ ബുധനാഴ്ച ഉദ്ധവ് താക്കറെയെ അനുനയിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്‌ച മുംബൈയിലെത്തുകയാണ്.
എന്നാൽ അതിനിടെ ഫട്‌നാവിസിനെ മാറ്റി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയുള്ള മറ്റൊരു ഒത്തുതീർപ്പ് ശ്രമവും ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
ശിവസേനയും ദേവേന്ദ്ര ഫട്‌നാവിസും തമ്മിൽ നല്ല സ്വരച്ചേർച്ചയിലല്ല. ഫട്‌നാവിക്കിന്റെ കസേര തെറിപ്പിക്കാൻ കഴിഞ്ഞാൽ അത് ശിവസേനയുടെ നേട്ടമാകും. അത്തരം ചർച്ചകൾക്ക് കേന്ദ്ര നേതൃത്വവും തുടക്കം കുറിച്ചതായ സൂചനകളാണ് ലഭിക്കുന്നത്.
ഒറ്റയ്ക്ക് 200 ലധികം സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 100 ലേക്ക് ഒതുങ്ങിയതിൽ കേന്ദ്ര നേതൃത്വത്തിനും ഫട്‌നാവിസിനോട് അതൃപ്തിയുണ്ട്. ഇതൊക്കെ സർക്കാർ രൂപീകരണത്തിൽ പ്രതിഫലിച്ചേക്കാം.