ഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട അലോക് വർമ്മയെ വിമർശിച്ച് മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്ത്ഗി. അലോക് വർമയുടെ പ്രസ്താവനകൾ നല്ലതാണെന്ന് കരുതുന്നില്ലെന്നാണ് റോഹ്ത്ത്ഗിയുടെ പ്രധാന വിമര്‍ശനം.
പ്രധാനമന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും സിവിസി റിപ്പോർട്ട് കണ്ടതിന് ശേഷം എടുത്ത തീരുമാനത്തെ വിമർശിക്കേണ്ട ആവശ്യമില്ല. സർക്കാർ ഈ വിഷയം നേരത്തേ തീർപ്പാക്കണമായിരുന്നു. സിബിഐയുടെ സൽപ്പേര് മോശമാവാൻ ഇത് കാരണമായെന്നും റോഹ്ത്ത്ഗി പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളാണെന്നാണ് അലോക് വർമയുടെ വാദം. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്‍റെ പരാതി ആധാരമാക്കി തന്നെ മാറ്റിയത് ദുഖകരമാണ്. സിബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചെന്നും അലോക് വർമ്മ വ്യക്തമാക്കി.
ഇന്നലെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്.