ബാംഗ്ലൂർ: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പഴികേട്ട ഹൈക്കമാന്റ് ഉണർത്തെഴുന്നേൽപ്പിൽ. രണ്ടു തീപ്പൊരി നേതാക്കളെ രണ്ടു സംസ്ഥാനങ്ങളിൽ പി സി സി അധ്യക്ഷന്മാരായി പ്രഖ്യാപിച്ചുകൊണ്ടാണ് ഹൈക്കമാന്റിന്റെ നീക്കം.
ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ താരപ്രചാരകരിൽ പ്രമുഖനായ ഡി കെ ശിവകുമാറിനെ കർണ്ണാടകയിലും മുൻ എം എൽ എയും തീപ്പൊരി നേതാവുമായ അനിൽ ചൗധരിയെ ഡൽഹിയിലുമാണ് പി സി സി അധ്യക്ഷന്മാരായി നിയോഗിച്ചിരിക്കുന്നത്. 44 കാരനായ അനിൽ ചൗധരി ഡൽഹിയിൽ ഏറ്റവും സ്വീകാര്യനായ കോൺഗ്രസ് നേതാക്കളിലൊരാളാണ്.
കർണ്ണാടകയിൽ ഡി കെയുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കറുത്ത ഇരട്ടിയാക്കും. ശിവകുമാറിന്റെ വരവ് തടയാൻ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കിണഞ്ഞു ശ്രമിച്ചെങ്കിലും സംസ്ഥാന ചുമതല കൂടി വഹിക്കുന്ന സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ ഇടപെടൽ ഡി കെയുടെ നിയമനത്തിന് വഴിതെളിക്കുന്നതായി.
ഒഖലിഗ സമുദായാംഗമായ ഡി കെ ശിവകുമാറിന്റെ നിയമനം കർണ്ണാടകയിലെ പ്രബല സമുദായത്തെ ഒപ്പം നിർത്താനും സഹായകമാകും.
അടുത്തിടെ ആദായനികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും നീക്കങ്ങളുടെ ഭാഗമായി ജയിലിൽ കഴിയേണ്ടി വന്ന ഡി കെ ശിവകുമാറിന് സംസ്ഥാനത്ത് താരപരിവേഷമാണ്. ഡി കെയ്ക്കൊപ്പം ശക്തമായ നേതൃനിരയെ തന്നെയാണ് വർക്കിംഗ് പ്രെസിഡന്റുമാരായും ചീഫ് വിപ്പുമാരായും നിയമിച്ചിരിക്കുന്നത്.
ഈശ്വർ ഖഡ്രെ, സതീശ് ജാർക്കഹോളി, സലിം അഹമ്മദ് എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. എം നാരായണ സ്വാമിയെ ലജിസ്ളേറ്റിവ് കൗൺസിലിലും അജയ് സിംഗിനെ നിയമസഭയിലും ചീഫ് വിപ്പുമാരായും നിയമിച്ചു.
മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ താത്പര്യം അറിയിച്ചിരുന്നെങ്കിലും പാർട്ടി അതംഗീകരിച്ചില്ല.
പാർട്ടിയിൽ ഡി കെ ശിവകുമാറിന്റെയും നിയമസഭയിൽ സിദ്ധരാമയ്യയുടെയും നേതൃത്വം ഒത്തുചേരുമ്പോൾ കർണ്ണാടകയിൽ വൻ മുന്നേറ്റം കൈവരിക്കാം എന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.