ഡൽഹി: പാർട്ടിയിൽ നിന്നും അർഹിക്കുന്ന അംഗീകാരത്തിനായി യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കാത്തിരുന്നത് 15 മാസമാണ്. ഒന്നുകിൽ മുഖ്യമന്ത്രി പദം, അല്ലെങ്കിൽ പി സി സി അധ്യക്ഷ പദവി. രണ്ടും ഇല്ല, ഇവ രണ്ടും കമൽനാഥ് തന്നെ ഒന്നിച്ചു ഭരിക്കുമെന്ന് പറയുമ്പോൾ പിന്നെ ഈ പാർട്ടിയിൽ തുടർന്നിട്ടെന്ത് എന്ന് സിന്ധ്യ തീരുമാനിച്ചാൽ തെറ്റ് പറയാനാകില്ല.
പക്ഷെ അതിന്റെ പേരിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർ മുതലിങ്ങോട്ടുള്ള നേതാക്കൾ വരെ പഴിക്കുന്നത് സോണിയാ ഗാന്ധിയുടെ പിൻനിരയിൽ നിൽക്കുന്ന പാർട്ടിയുടെ വൃദ്ധനിരയെയാണ്.
കൃത്യമായി പറഞ്ഞാൽ എ കെ ആന്റണി മുതൽ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് വരെയുള്ള നേതാക്കൾ. യുവത്വം വന്നാൽ തങ്ങളുടെ പദവി പോകും, പിന്നെ തങ്ങളെ ആരും പരിഗണിക്കില്ലെന്ന ഭയമാണ് ഈ നേതാക്കൾക്ക്.
മധ്യപ്രദേശിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന സൂചന ജനുവരിയിൽ തന്നെ പുറത്തുവന്നതാണ്. പാർട്ടിയുമായി അകന്ന സിന്ധ്യ ബി ജെ പിയുമായി ധാരണയിലെത്തിയതും അക്കാര്യം അടുപ്പമുള്ള കോൺഗ്രസ് നേതാക്കളുമായി പങ്കുവച്ചതും ജനുവരിയിൽ തന്നെ ഹൈക്കമാന്റിന്റെ ചെവിയിലെത്തിയതാണ്.
പക്ഷെ സിന്ധ്യയെ അനുനയിപ്പിക്കാൻ ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ടീം സമ്മതിച്ചില്ല. സിന്ധ്യ പോയാലും മധ്യപ്രദേശിൽ ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ഇവരുടെ ഉപദേശം.
ഇവരൊക്കെ തന്നെയാണ് ബംഗാളിൽ മമതയെയും ആന്ധ്രയിൽ ജഗനെയുമൊക്കെ തള്ളാൻ ഹൈക്കമാന്റിനെ ഉപദേശിച്ചത്. ഇപ്പോൾ കർണ്ണാടകയിൽ ഡി കെ ശിവകുമാറിനെ തള്ളാൻ ഉപദേശിക്കുന്നതും ഇവരൊക്കെ തന്നെയാണ്.
ജ്യോതിരാദിത്യ സിന്ധ്യയെ കൂടെനിർത്താൻ രാഹുൽ ഗാന്ധി പരമാവധി ശ്രമിച്ചിരുന്നു. കെ സി വേണുഗോപാൽ രാഹുലിന് വേണ്ടി സിന്ധ്യയുമായി സംസാരിക്കുകയും ചെയ്തതാണ്.
പക്ഷേ അത് പൊളിക്കാൻ പട്ടേൽ, ഗുലാം നബി ടീം തന്ത്രങ്ങൾ മെനഞ്ഞു. സോണിയാ ഗാന്ധി കേൾക്കുന്നത് അവർ പറയുന്നതാണ്. ഇതോടെ മധ്യപ്രദേശിലും പാർട്ടി ഒരു വഴിക്കായി.
പക്ഷെ, കോൺഗ്രസിന് ഇതിലൊരു മറുവശമുണ്ട്. അന്തരിച്ച മുതിർന്ന നേതാവ് മാധവ് റാവു സിന്ധ്യയുടെ മകനെന്ന ലേബലിൽ മാത്രമാണ് പാർട്ടിയിലെ സമർത്ഥരായ നേതൃനിരയെ മാറ്റി നിർത്തി കോൺഗ്രസ് ജ്യോതിരാദിത്യയെ കേന്ദ്രമന്ത്രിയും ദേശീയ നേതാവുമൊക്കെ ആക്കിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സ്ഥിതിയിലേക്ക് സിന്ധ്യയെ എത്തിച്ചത് ഇതേ കോൺഗ്രസാണ്. അതിന് ചില സാവകാശങ്ങൾ മാത്രമാണവർ ചോദിച്ചത്.
41 -)൦ വയസിൽ സ്വതന്ത്ര ചുമതലയോടെ കേന്ദ്രമന്ത്രിയാക്കി. മധ്യപ്രദേശിൽ കമൽ നാഥിനൊപ്പം ആൾക്കൂട്ടത്തെ ആകർഷിക്കാൻ സിന്ധ്യയ്ക്ക് കഴിഞ്ഞില്ല. ആകെ 23 എം എൽ എമാർ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്ന് സിന്ധ്യയെ പിന്തുണച്ചത്. ഇപ്പോൾ കൂടെയുള്ളത് പരമാവധി 17 പേരും.
ജനപിന്തുണയുടെ കാര്യത്തിൽ കമൽ നാഥിന്റെ നാലിലൊന്നു വരില്ല. അതിനാൽ തന്നെയാണ് കമൽനാഥിനെ പിണക്കി സിന്ധ്യയെ വാഴിയ്ക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നത്.