ഡല്‍ഹി: ബി ജെ പിയുടെയും അതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ചങ്ക് പറിച്ചെടുത്ത വിജയമായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ഉണ്ടായത്. ഭൂരിപക്ഷം എന്തുമാകട്ടെ, അവിടങ്ങളില്‍ ആര് ഭരിക്കും എന്നതിനുത്തരമാണ് - കോണ്‍ഗ്രസ്.
പക്ഷേ, വിജയത്തിന്റെ നാലാം നാളിലാണ് എന്ന് സത്യപ്രതിജ്ഞ നടക്കും എന്നുറപ്പിക്കാനെകിലും ആയത്. അതില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയിടത്ത് ആരാണ് മുഖ്യമന്ത്രിയെന്ന് ഇപ്പോഴും തീരുമാനമായില്ല. രണ്ടിടത്ത് അക്കാര്യത്തില്‍ തീരുമാനമായി. തിങ്കളാഴ്ച പല സമയങ്ങളിലായാണ് മൂന്നിടത്തും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുക.
വിജയാനന്തരം ശ്രമകരം !
കോണ്‍ഗ്രസിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജയത്തെക്കള്‍ പ്രധാനമാണ് അതിനുശേഷം നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ. അതോടെ വിജയത്തിന്റെ എല്ലാ ആവേശവും പ്രവര്‍ത്തകര്‍ക്ക് കൈമോശം വരും. വിജയത്തിന് ശേഷം എന്തും സംഭവിക്കാമെന്ന സാഹചര്യമായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും.
വിജയത്തിന് വഴിയൊരുക്കിയത് 2 യുവതുര്‍ക്കികള്‍, സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. പക്ഷേ സര്‍ക്കാരിനെ നയിക്കാന്‍ ചുമതലപ്പെട്ടത് പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളും.
കോണ്‍ഗ്രസിലെ മലയാളി മാഹാത്മ്യം
ഈ സാഹചരങ്ങള്‍ കൈവിട്ടുപോകാതെയും എതിരാളികളില്‍ ആയുധമാക്കാതെയും കാത്തത് രണ്ടു മലയാളികളാണ്, എ കെ ആന്റണിയു൦ കെ സി വേണുഗോപാലും.
മധ്യപ്രദേശില്‍ കാര്യങ്ങള്‍ കുറച്ചുകൂടി അനായാസമായിരുന്നു. അവിടെ തെരഞ്ഞെടുപ്പിനെ നയിച്ചതും പണം ഒഴുക്കിയതും ക്രൌഡ് പുള്ളറുമെല്ലാം കമല്‍നാഥും കൂടിയായിരുന്നു. വളരെ മുതിര്‍ന്ന നേതാവ്. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരിക്കല്‍പ്പോലും പരിഗണിക്കപ്പെട്ടില്ല.
ജ്യോതിരാദിത്യ സിന്ധ്യ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു, കേരളത്തില്‍ കെ മുരളീധരനെപ്പോലെ. അതിനാല്‍ തന്നെ മധ്യപ്രദേശില്‍ ആദ്യ ക്ലെയിം കമല്‍നാഥിന് തന്നെ ആയിരുന്നു. പക്ഷേ അവകാശവാദവുമായി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മലക്കംമറിഞ്ഞു. ഒടുവില്‍ സമാധാന ദൌത്യവുമായി ആന്റണി എത്തിയതോടെ സമ്മര്‍ദ്ദങ്ങള്‍ അനുനയത്തിന് വഴിമാറി.
ബലാബലം സമ്മര്‍ദ്ദ നീക്കങ്ങള്‍. ഒടുവില്‍ തന്ത്രങ്ങള്‍ക്ക് വിജയം !
എന്നാല്‍ രാജസ്ഥാനില്‍ അത്ര അനായാസകരമായിരുന്നില്ല കാര്യങ്ങള്‍. അവിടെ പി സി സി അധ്യക്ഷനെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷവും കളംനയിച്ചത് സച്ചിന്‍ പൈലറ്റ് ആയിരുന്നു. ജനങ്ങള്‍ക്കും പ്രിയങ്കരനാണ് സച്ചിന്‍. പക്ഷേ അശോക് ഗെലോട്ട് അവിഭാജ്യ ഘടകമാണ്, കോണ്‍ഗ്രസിന്; അവിടുത്തെ ജാതിസമവാക്യങ്ങള്‍ അങ്ങനെയാണ്.
ഗെലോട്ടിനെ മാറ്റി നിര്‍ത്തിയാല്‍ ചിലപ്പോള്‍ അദ്ദേഹം പിങ്ങങ്ങുമായിരിക്കില്ല, പക്ഷേ അദ്ദേഹത്തിന്റെ അനുകൂലികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന് മറുപടി നല്‍കും.
അതേസമയം എം എല്‍ എമാരില്‍ മൂന്നില്‍ രണ്ടു ഭാഗവും സച്ചിന്‍ പൈലറ്റിനൊപ്പവും. അവകാശ വാദങ്ങളില്‍ ഇളവ് അനുവദിക്കാന്‍ ഇരു വിഭാഗവും ഒരുക്കമായിരുന്നില്ല. ആദ്യ ദിവസം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ പോലും പാളി.
മുഖ്യമന്ത്രിപദം എന്ന ഒറ്റനിലപാടിലേക്ക് സച്ചിന്‍ ചുവടുമാറ്റിയതോടെ കാര്യങ്ങള്‍ വഷളായി. വീണ്ടും തന്ത്രപരമായി കരുനീക്കങ്ങള്‍ നടത്തിയത് കെ സി വേണുഗോപാലാണ്. സച്ചിന്റെ ഡൈനാമിക് പെര്‍ഫോമന്‍സും ഗെലോട്ടിന്റെ പരിചയ സമ്പത്തും ഒരേപോലെ സര്‍ക്കാരിനും പാര്‍ട്ടിക്കും കരുത്താകണമെന്ന ഫോര്‍മുല കെ സിയുടെതായിരുന്നു.
വിജയത്തിന്റെ ആവേശം ചോരാതെ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്ന തീരുമാനത്തിനായിരുന്നു ശ്രമം. വെറുതെ ഒരു ഒത്തുതീര്‍പ്പ് എന്നതിലുപരി മനസുകൊണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും ത്രുപ്തിപ്പെടുത്തുന്ന ഫോര്‍മുല അങ്ങനെയാണ് രൂപപ്പെടുന്നത്.
ഫലത്തില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകും. എന്നാല്‍ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ സച്ചിന്‍ പൈലറ്റ് സര്‍ക്കാരിലും പാര്‍ട്ടിയിലും പ്രബല അധികാര കേന്ദ്രമായി മാറും. ഇരുവരും ഒന്നിച്ചു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടും.
ഈ ധാരണയിലേക്ക് സച്ചിനെയും ഗലോട്ടിനെയും എത്തിച്ചത് കെ സി വേണുഗോപാലിന്റെ തന്ത്രപരമായ ഇടപെടലായിരുന്നു. അതിനാല്‍ തന്നെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള അവസരവും രാഹുല്‍ ഗാന്ധി വേണുഗോപാലിന് കൈമാറിയതും.
രാഹുലിന്റെ ദൌത്യ വാഹകന്‍
കെ സി വേണുഗോപാലിനെ സംബന്ധിച്ച് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ പ്രസക്തിയും പ്രാധാന്യവും ദിനംപ്രതി വര്‍ധിക്കുന്നു. നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള 6 സംസ്ഥാനങ്ങളില്‍ രണ്ടിടത്തും സര്‍ക്കാരിനെ വാഴിച്ചത് കെ സിയാണ്.
കര്‍ണ്ണാടകയിലും ഇപ്പോള്‍ രാജസ്ഥാനിലും. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിനല്ലെങ്കിലും മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പുകളുടെ പ്രാധാന്യത്തിലും കോണ്‍ഗ്രസാണ് മുന്നില്‍.