ന്യൂഡൽഹി: രാജസ്ഥാനിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു രാജസ്ഥാന്റെ കാര്യത്തിൽ തീരുമാനമായത്.
ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റുമായും ഗെഹ്‌ലോട്ടുമായി ഒന്നിച്ചും വെവ്വേറെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് ജയ്പൂരിലേക്ക് തിരിച്ചു. നാല് മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
67-കാരനായ ഗെഹ്‌ലോട്ട് മൂന്നാം തവണയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. മുഖ്യപദത്തിനായി ഗെഹ്ലോട്ടിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. എന്നാല്‍ മുതിര്‍ന്ന നേതാവ് സി.പി.ജോഷി ഇതിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ ഗെഹ്‌ലോട്ട് സര്‍ദാര്‍പുരയില്‍ നിന്നാണ് വിജയിച്ചത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍.