ഡല്‍ഹി: മുഖ്യമന്ത്രിമാരെ നിര്‍ണയിക്കാന്‍ ഫോണിലൂടെ വോട്ടെടുപ്പ് നടത്തി രാഹുല്‍ ഗാന്ധി. ആദ്യം അടിത്തട്ടിലെ പ്രവര്‍ത്തകരെ കേള്‍ക്കുക എന്ന നിലപാടിലാണ് ഇത്തരമൊരു കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോൾ പദ്ധതി രാഹുല്‍ ഗാന്ധി ആവിഷ്‌കരിച്ചത്.
കഴിഞ്ഞ ദിവസം ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും 7.3 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷ ഫോണ്‍ സന്ദേശം ലഭിക്കുന്നത്.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനുവേണ്ടി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവും അനുമോദനവും അര്‍പ്പിച്ചുള്ള സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി ചോദിക്കുന്നത് ഇതാണ്;
ആരായിരിക്കണം മുഖ്യമന്ത്രി. ഒരു പേര് മാത്രം നിര്‍ദേശിക്കുക. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അറിയുന്ന ആള്‍ ഞാന്‍(രാഹുല്‍ ഗാന്ധി) മാത്രമായിരിക്കുമെന്നും പാര്‍ട്ടിയിലെ മറ്റാരും ഇതറിയില്ല. ബീപ് ശബ്ദത്തിനു ശേഷം സംസാരിക്കൂ എന്നും സന്ദേശത്തില്‍ പറയുന്നു. ഈ കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ ലഭിക്കുന്ന ഡേറ്റ അനുസരിച്ചായിരിക്കും രാഹുലിന്റെ തീരുമാനം.
രാജസ്ഥാനില്‍ മൂന്നില്‍ രണ്ട് വിഭാഗം പുതിയ എംഎല്‍എമാരും സച്ചിന്‍ പൈലറ്റിന്റെ പേരാണ് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ അശോക് ഗേലോട്ട് മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ചത്തീസ്ഗഢില്‍ നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. ഭൂപേഷ് ബാഗേല്‍, ടി എസ് സിങ് ഡിയോ, തംരധവാജ് സാഹു എന്നീ പേരുകളാണ് പൊതുവേ ഉയര്‍ന്നു കേല്‍ക്കുന്നത്.