ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ടി ഡി പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ നിലവിലുള്ളൂ; കോണ്‍ഗ്രസും അതിലുപരി രാഹുല്‍ ഗാന്ധിയും. കാരണം, കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ആദ്യമായി അദ്ദേഹത്തിന് പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ കഴിഞ്ഞിരിക്കുന്നു.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ പിന്നെ വേറാരോ കയറിയിരിക്കും എന്ന് പറഞ്ഞതുപോലായിരുന്നു രാജ്യത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ. രാഹുല്‍ ഗാന്ധി ഇതുവരെ ഒന്നിനും മുന്നിട്ടിറങ്ങിയിരുന്നില്ല, ആവശ്യ സമയത്ത് അദ്ദേഹം വിദേശത്തേക്ക് ഒളിച്ചോടും.
അങ്ങനെയെങ്കില്‍ ആ വിടവ് ഞങ്ങളങ്ങ് നികത്താം എന്ന മട്ടിലായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ രംഗത്ത് വന്നിരിക്കുന്നത്. ആരുമില്ലെങ്കില്‍ ഞാന്‍ വീണ്ടും പ്രധാനമന്ത്രിയാകാമെന്ന് എച്ച് ഡി ദേവഗൌഡ വരെ പറഞ്ഞിരിക്കുന്നു.
അതിനിടയിലാണ് രാഹുലിന് വീണുകിട്ടിയ അവസരമായി അവിശ്വാസ പ്രമേയ ചര്‍ച്ച എത്തുന്നത്. ഒറ്റപ്പാര്‍ട്ടി എന്ന നിലയില്‍ തന്നെ ലോക്സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ബി ജെ പി. സഖ്യ കക്ഷികളും സഹായികളുമായി എണ്ണിപ്പെറുക്കിയാല്‍ ഭൂരിപക്ഷം 3 ല്‍ 2 വരെയെത്തിക്കാം. അങ്ങനൊരു സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം എന്ന പ്രതീക്ഷ അവതരിപ്പിച്ചവര്‍ക്കുമില്ല, കണ്ടും കേട്ടിരുന്നവര്‍ക്കുമില്ല.
അതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ പ്രതികരണങ്ങളായിരുന്നു ഈ അവിശ്വാസ പ്രമേയത്തിന്റെ ലക്‌ഷ്യം. അത് അതിന്റെ പരമാവധിയ്ക്കും മേലേ ഉണ്ടാക്കിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരിക്കുന്നു എന്നതിനാലാണ് ഇത് രാഹുല്‍ ഗാന്ധിയുടെ വിജയമെന്ന് ശിവസേന പോലും പ്രശംസിച്ചത്.
അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായിരിക്കണം; മറിച്ച് അത് വ്യക്തിപരമായ ആക്രമണവും രാഷ്ട്രീയ ഹിംസയുമായി മാറരുതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആശ്ലേഷിച്ചത്. രാഹുലും സോണിയയും മന്‍മോഹന്‍സിംഗും പി ചിദംബരവും ഉള്‍പ്പെടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുടെയെല്ലാം നേര്‍ക്ക് സി ബി ഐയെയും എന്‍ഫോഴ്സ്മെന്റിനെയും ആദായ നികുതി വിഭാഗത്തെയും പറഞ്ഞു വിട്ടുകൊണ്ടുള്ള ശൈലി ഭൂഷണമല്ലെന്നാണ് രാഹുല്‍ പറഞ്ഞു വച്ചതെന്ന് ചുരുക്കം.
ഞാനിപ്പറഞ്ഞതെല്ലാം നിങ്ങള്‍ക്കെതിരാണ്. പക്ഷേ എനിക്ക് നിങ്ങളോട് പിണക്കമില്ല. അത് ഞാന്‍ കോണ്‍ഗ്രസ് ആയതുകൊണ്ടാണെന്നാണ് രാഹുല്‍ മോഡിയോട് പറഞ്ഞത്.
നോട്ട് നിരോധനത്തിന്റെ ദുരന്തവും ജി എസ് ടിയുടെ പരാജയവും കെടുതികളും കള്ളപ്പണവേട്ടയെന്ന പൊള്ളത്തരവും മോഡിക്കെതിരെ പരസ്യമായി തുറന്നുകാട്ടാന്‍ അവിശ്വാസ പ്രമേയ ചര്‍ച്ച പ്രതിപക്ഷത്തിന് നേട്ടമായി.
ഒറ്റക്കെട്ടായി നിന്ന് ആ നേട്ടം കൊയ്യാന്‍ പ്രതിപക്ഷ നിരയ്ക്ക് കഴിഞ്ഞില്ലെങ്കിലും പല തട്ടുകളായി നിന്നാണെങ്കിലും അവരത് ചെയ്തു എന്നാശ്വസിക്കാം. മുന്‍പത്തേതിനേക്കാള്‍ വിരുദ്ധമായി അണ്ണാ ഡിഎംകെ എംപിമാര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
പക്ഷേ, ശിവസേനയുടെ പിന്മാറ്റം അതിന്റെ ഗുണം അനുഭവിക്കാന്‍ ബി ജെ പിയെ അനുവദിച്ചില്ല. അവിശ്വാസ വിജയത്തിനുശേഷവും രാഹുലാണ് ശരിയെന്ന നിലയില്‍ ശിവസേന മുഖപത്രം ബി ജെ പിക്കെതിരെ ആഞ്ഞടിച്ചതോടെ ആ അംഗ സംഖ്യയിലെ വിജയത്തിന്റെ ക്രെഡിറ്റും അപ്രസക്തമായി.
അതിനാല്‍ തന്നെ ആത്യന്തികമായി അതിന്റെ നേട്ടം കൊയ്തത് രാഹുലെന്നു പറയാം. മാത്രമല്ല, ഇനിയെങ്കിലും തങ്ങളുടെ നേതാവായി പ്രതിപക്ഷ ഐക്യനിര രാഹുലിനെ അംഗീകരിച്ചേക്കും.