ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമൊന്നും ഇല്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ.
എന്തുകൊണ്ടാണു പുരുഷന്മാർ എപ്പോഴും പ്രധാനമന്ത്രി ആകുന്നതെന്നും, മമതാ ബാനർജിക്കോ മായാവതിക്കോ എന്തു കൊണ്ട് ഈ സ്ഥാനം അലങ്കരിച്ചു കൂടെന്നും കഴിഞ്ഞ ദിവസം ദേവെഗൗഡ നടത്തിയ പരാമർശം സഖ്യകക്ഷിയായ കോൺഗ്രസ് അണികൾക്കിടയിൽ അലോസരം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണു വിശദീകരണം.
രാഹുൽ ഗാന്ധിയെയും പിന്നീട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി എന്നിവരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം പിന്തുണച്ചതു കോൺഗ്രസ് തന്നെയാണെന്നു ദേവെഗൗഡ വ്യക്തമാക്കി. ഇവരിലാരു പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിലും തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.