ഡല്‍ഹി: അമേഠിയിലെ ജനങ്ങള്‍ക്ക് വാഴക്കന്നുകള്‍ വിതരണം ചെയ്ത രാഹുല്‍ഗാന്ധിയുടെ നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിദേശ ഇനത്തില്‍ പെട്ട വാഴവിത്തുകള്‍ രാഹുല്‍ ഗാന്ധി ഇവിടുത്തെ കര്‍ഷകര്‍ക്ക് നല്കിയെന്ന് അറിഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഒരു വാഴവിത്തു പോലും നല്‍കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം തുടച്ചുനീക്കാന്‍ കുറച്ച് വാഴകള്‍ വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഒരു കുടുംബത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ 15 വര്‍ഷമായി അമേഠിയെ പ്രതിനിധീകരിക്കുന്നു.
ഇന്ന് വരെ ഒരു തൊഴില്‍മേള നടത്താന്‍ രാഹുലിനായിട്ടില്ല. അതിനും ബിജെപി സര്‍ക്കാര്‍ വേണ്ടിവന്നു. അതിലൂടെ 7500 യുവാക്കള്‍ക്കാണ് ജോലി നല്‍കാനായതെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.
അമേഠിയില്‍ 77 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കക്കുകയായിരുന്നു സ്മൃതി.