ദമ്മാം: സ്വന്തം നാട്ടുകാരന്റെ വീട്ടിൽ 2 വർഷം ജോലി ചെയ്തിട്ടും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാത്തതിനാൽ വനിതാഅഭയകേന്ദ്രത്തിൽ എത്തിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
അഹ്മദി ബീഗം മഞ്ജു മണിക്കുട്ടനുമൊത്ത് .
ഹൈദരാബാദ് സ്വദേശിനിയായ അഹ്മദി ബീഗമാണ് രണ്ടു മാസത്തെ വനിതാഅഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഹ്മദി ബീഗം ദമ്മാമിലെ ഒരു ഹൈദരാബാദി സ്വദേശിയായ ഡോക്ടറുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. 22 മാസത്തിലധികം അവിടെ ജോലി ചെയ്ത അവർ, സ്വദേശത്ത് മകളുടെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന്, നാട്ടിലേയ്ക്ക് ഉടനെ അയയ്ക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.
എന്നാൽ ഏറെ നിർബന്ധിച്ചിട്ടും ഡോക്ടർ അതിന് തയ്യാറായില്ല. തുടർന്ന് ആ വീട്ടിൽ നിന്നും പുറത്തു കടന്ന അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് അഹ്മദി ബീഗം തന്റെ അവസ്ഥ വിവരിച്ച് നാട്ടിലേയ്ക്ക് തിരികെപ്പോകാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ഡോക്ടറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല.
അയാളുടെ പിടിവാശി കാരണം അഹ്മദി ബീഗത്തിന്റെ അഭയകേന്ദ്രത്തിലെ താമസം നീണ്ടു പോയതിനെത്തുടർന്ന്, മഞ്ജു മണിക്കുട്ടൻ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ പോലീസ് വിഭാഗത്തെക്കൊണ്ട് ഡോക്ടറെ ഫോണിൽ വിളിപ്പിച്ച്, ഉടനെ ഹാജരാകാൻ ഉത്തരവിടീപ്പിച്ചു.
ഗത്യന്തരമില്ലാതെ ഡോക്ടർ അഭയകേന്ദ്രത്തിൽ എത്തി. തുടർന്ന് അഭയകേന്ദ്രം അധികാരികളുടെ സാന്നിദ്ധ്യത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ഒടുവിൽ, അഹ്മദി ബീഗത്തിന് ഫൈനൽ എക്സിറ്റും, പാസ്സ്പോർട്ടും, കുടിശ്ശികയായ 4 മാസത്തെ ശമ്പളവും നൽകാൻ ഡോക്ടർ സമ്മതിച്ചു.തുടർന്ന് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി, അഹ്മദി ബീഗം സ്വന്തം ടിക്കറ്റിൽ നാട്ടിലേയ്ക്ക് മടങ്ങി.