റിയാദ് : ബഹുമുഖപ്രതിഭയും തികഞ്ഞ മതേതരവാദിയുമായ എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ നവോദയ അനുശോചനം രേഖപ്പെടുത്തുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, പാർലമെന്റേറിയൻ എന്നിങ്ങനെ കഴിഞ്ഞ അരനൂറ്റാണ്ടായി കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ശ്രീ വിരേന്ദ്ര കുമാറിന്റെ നഷ്ടം കേരളീയ പൊതുസമൂഹത്തിന്റെ നഷ്ടം കൂടിയാണ്. തികഞ്ഞ മതേതരവാദിയായ അദ്ദേഹം ജീവിതകാലം മുഴുവൻ വർഗ്ഗീയതക്കെതിരെ പോരാടിയ സോഷ്യലിസ്റ്റാണ്.
ഇടയ്ക്ക് ചെറിയൊരു കാലയളവിൽ തെറ്റിദ്ധാരണയുടെ പേരിൽ യു ഡി എഫ് പക്ഷത്തേക്ക് പോയ വീരേന്ദ്രകുമാർ ഇടതുപക്ഷത്തേക്ക് വന്ന് സ്വന്തം രാഷ്ട്രീയപക്ഷത്ത് നിലയുറപ്പിക്കുക യായിരുന്നു. ഇടതുപക്ഷ നേതൃനിരയിൽ നിന്ന് നരസിംഹ റാവുവും മൻമോഹൻ സിംഗും നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയങ്ങളും ഉദാരവൽക്കരണവും രാജ്യത്തെ സാധാരണക്കാരെയും കർഷകരെയും ദുരിതത്തിലാക്കുമെന്ന് പ്രവചനാത്മകമായി തുടർച്ചയായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു വീരേന്ദ്രകുമാർ.
അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം സംഘ്പരിവാർ ഫാസിസത്തിന്റെ ശക്തനായ വിമർശകനായിരുന്നു. വിരേന്ദ്ര കുമാറിന്റെ വിയോഗത്തിൽ നവോദയ അകൈതവമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.