പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം 34 കോടിയോളം (33,79,77,250) രൂപ ആവശ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. എന്നാൽ കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിഫലം ആവശ്യപ്പെട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വൈസ് അഡ്മിറല്‍ ജനറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇതുസംബന്ധിച്ച് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . രക്ഷാപ്രവർത്തനം പരിശീലനത്തിന്റെ ഭാഗമാണെന്നും അനില്‍ കുമാര്‍ ചൗള കൂട്ടിച്ചേർത്തു .പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയകാലത്ത് അധിക റേഷന്‍ അനുവദിച്ചതിന് കേന്ദ്രം ആവശ്യപ്പെട്ട തുകയും ചേര്‍ത്ത് 290.74 കോടി നല്‍കേണ്ട സ്ഥിതിയാണെന്നും പ്രളയ ദുരിതാശ്വാസത്തിനായി രൂപീകരിച്ച സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ ബാക്കിയുള്ളത് മുഴുവന്‍ കൊണ്ടും ഇത്രയും കൊടുത്തു തീര്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 987.73 കോടി രൂപയാണ് ലഭ്യമായത്. ഇതില്‍ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാദ്ധ്യത തീര്‍ക്കാനാകൂയെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു.