തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്‍റെ നടപടി വിവാദമായിരിക്കെ വെറും മൂന്ന് വാക്കില്‍ തന്‍റെ പ്രതികരണമൊതുക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എല്ലാം നിങ്ങള്‍ കണ്ടല്ലേ' എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
അതേസമയം, പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തി. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് ഇപി ജയരാജന്‍ വിമര്‍ശിച്ചു. ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചു," എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്.
"സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്. ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ല."
"വാർഡ് വിഭജന ഓർഡിനൻസ് എന്തിന് ഗവർണർ തടഞ്ഞു? അതിന് പ്രതിപക്ഷം ആദ്യം ഉത്തരം പറയട്ടെ. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല," എന്നും എകെ ബാലൻ വിശദീകരിച്ചു.