കൊച്ചി: വിവാദമായ നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ആറ്
പ്രതികളെയും സിബിഐ കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ
ഹർജി നൽകും.
കേസിൽ റിമാന്റിൽ കഴിയുന്ന എഎസ്ഐമാരായ റെജിമോൻ, റോയി പി.വർഗീസ്, സിപിഒ
മാരായ ജിതിൻ കെ.ജോർജ്, സജീവ് ആന്റണി, നിയാസ്, ഹോം ഗാർഡ് ജെയിംസ് എന്നിവരെയാണ്
കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുക.
രാജ്കുമാറിനെ മർദ്ദിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവിധ ചുമതലകളിൽ ഇവരുണ്ടായിരുന്നു.
ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഏഴ് പ്രതികളെയും ഇന്നലെ
സിബിഐ അറസ്റ്റ് ചെയ്തത്. പ്രതികൾ സമർപ്പിച്ച് ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍
2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ്
രാജ്‍കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പിന്നാലെ വന്ന
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രാജ്‍കുമാറിന്‍റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍തീരുമാനിച്ചത്.