Advertisment

നീലവേണിക്ക് ബിഗ് സല്യൂട്ട് !സേവനവും സഹായവുമായി ഒരു പാലക്കയംകാരി

New Update

publive-image

Advertisment

മണ്ണാർക്കാട്: നീലവേണിക്ക് നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി,കുന്നുകള്‍ കയറി കാടിന്‍റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം.മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി.

ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും ആരോഗ്യ സംവിധാനങ്ങൾ ഊരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും, അങ്ങനെ പല വേഷത്തിൽ. അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്. തച്ചമ്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ,പോലീസ്,ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും.

publive-image

സേവനത്തിനു മുമ്പിൽ മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കുതിര്‍ന്ന് നിൽക്കുന്ന മലയും ഇവര്‍ക്ക് നിസാരമാണ്. പഞ്ചായത്തും സ്‌കൂളുമായി ചേർന്ന് വിവിധ സന്നദ്ധ പ്രവൃത്തികളുടെ കോഡിനേറ്ററായും പ്രവർത്തിക്കുന്നു. ഈ ലോക്ക്ഡൗണിലും ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് മരുന്നുകളും മറ്റും എത്തിക്കാന്‍ കഴിഞ്ഞത് നീലവേണിക്ക് ധന്യമായ നിമിഷങ്ങളായിരുന്നു.

നിലവിൽ ട്രോമ കെയർ വനിതാ ഘടകം ജില്ലാ കോഡിനേറ്ററാണ്. സാമൂഹ്യ പ്രവർത്തനത്തിനായി എപ്പോൾ എവിടെ എത്തേണ്ടി വന്നാലും ആ ചുമതല അനായാസം ഏറ്റെടുക്കും.മഹാമാരിയുടെ പ്രതിസന്ധി കാലത്തും സേവനത്തിലൂടെ കടന്നുപോയ ചില മഹത്തായ മുഹൂര്‍ത്തങ്ങള്‍ ആശ്വാസകരവും മറക്കാനാവാത്തതുമാണ്.

കാടിന്റെ ഗഹനതയിലെ കുളിരരുവി പോലെ. കരുണയും കാവലുമായി പല കൂട്ടായ്മകൾക്കൊപ്പം നില്‍ക്കാന്‍ സാധിച്ചതിന്റെ അഭിമാനമാണ് നീലവേണിക്ക്. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും നീലവേണി പാഴാക്കില്ല. ഭർത്താവിന്റെയും മൂന്നു മക്കളുടെയും പ്രോത്സാഹനമാണ് മുന്നോട്ട് പോകാൻ സഹായിക്കുന്നതെന്ന് നീലവേണി പറയുന്നു

Advertisment