ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു. വേദന അനുഭവപ്പെടുന്നുവെന്ന് യുവതി ജീവനക്കാരോട് പറഞ്ഞെങ്കിലും നോക്കാൻ ഡോക്ടർ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് ശുചിമുറിയിലെത്തിയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. പരിചരണം ലഭിക്കാതെ പ്രസവിച്ചതിനാൽ കുഞ്ഞ് മരിച്ചു. വിക്രാബാദ് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
താണ്ടൂർ ജില്ലാ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 3.30ഓടെയാണ് മാൽറെഡ്ഡിപള്ളി സ്വദേശിനിയായ മനീഷ എത്തിയത്. ഈ സമയം കടുത്ത വേദനയിലായിരുന്നു യുവതി. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ നോക്കാൻ ഡോക്ടർമാരില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. ഈ സമയമെല്ലാം കടുത്ത വേദന അനുവഭവിച്ച ശുചിമുറിയിലെക്ക് പോവുകയും അവിടെ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞതോടെ നഴ്സുമാർ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. കുട്ടിക്ക് ഓക്സിജൻ നൽകിയെങ്കിലും അധികനേരം ജീവിച്ചിരുന്നില്ലെന്ന് മുതിർന്ന മെഡിക്കൽ ഓഫീസറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗർഭിണിക്ക് പരിചരണം ലഭിച്ചില്ലെന്ന വാർത്ത പുറത്തായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്നാണ് ആവശ്യം ഉയരുന്നത്.
ആശുപത്രിയിലെ ഡോക്ടർമാർ വിവിധ കാരണങ്ങൾ കൊണ്ട് ലീവിലായിരുന്നുവെന്ന് ജില്ലാ കോഓർഡിനേറ്റർ എസ് മല്ലികാർജുൻ പറയുന്നു. മറ്റ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. യുവതിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ വിസ്സമ്മതിക്കുകയായിരുന്നുവെന്നാണ് ആരോപണം.