കൊച്ചി:കഴിഞ്ഞ ദിവസമാണ് ആലുവയില്‍ മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞ് നാണയം വിഴുങ്ങി ദാരുണമായി മരിച്ചത്. ഈ സംബവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് പിഞ്ചുകുഞ്ഞ് റമ്പൂട്ടാന്‍ വിഴുങ്ങി ഗുരുതരാവസ്ഥയിലായ വാര്‍ത്ത പുറത്തുവരുന്നത്.
റംബൂട്ടാൻ പഴം അബദ്ധത്തിൽ വിഴുങ്ങി അനക്കം നിലച്ച ആലുവ സ്വദേശികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് മൂന്ന് ദിവസത്തെ ചികിത്സക്കുശേഷം അപകടനില തരണം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 28)യാണ് പഴം ശ്വാസനാളിയിൽ കുടുങ്ങി കുഞ്ഞ് ബോധരഹിതനായത്. ഉടൻതന്നെ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
15 മിനിട്ടോളം നീണ്ട ശ്രമകരമായ ചികിത്സക്കൊടുവിലാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്. ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെയാണ് ശ്വസനനാളത്തിൽ കുടുങ്ങിയ റംബുട്ടാൻ പൂർണമായും പുറത്തെടുത്തത്. പിന്നീട് വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു കുട്ടി.
ശ്വാസകോശം സാധാരണ നിലയിൽ ആകാനും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനുമായിരുന്നു പിന്നീടുള്ള ശ്രമം.ഘട്ടം ഘട്ടമായി വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടു വന്നു. അമ്മയുടെ മുലപ്പാൽ നുണഞ്ഞു തുടങ്ങിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി.