ആലപ്പുഴ: ഗുരുതര വീഴ്ചകൾ തുടർക്കഥയാകുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ചാണ് യോഗം നടന്നത്.
മെഡിക്കൽ കോളേജിലെ വീഴ്ചകളെ പറ്റി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വരാനുണ്ട്. വീഴ്ചകൾ കണ്ടെത്തിയാൽ ഉചിതമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ വിഭാഗത്തിലെ ചികിത്സ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.
ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് എല്ലാ പ്രശ്‌നങ്ങളും തീർപ്പാക്കി ആവശ്യമായ മാറ്റങ്ങൾ ആശുപത്രിയിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം നൽകിയ സംഭവം വിവാദം സൃഷ്ടിച്ചിരുന്നു. കായംകുളം പള്ളിക്കൽ സ്വദേശിയായ രമണൻ കൊറോണ ബാധിച്ച് മരിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
എന്നാൽ ഇയാൾ ജീവനോടെയുണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുകൾ എത്തിയപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്. മെഡിക്കൽ കോളേജിനെതിരേ ഗുരുതര വീഴ്ചകൾ ഉന്നയിക്കുന്നത് ഇതാദ്യമായല്ല. കൊറോണ രോഗി മരിച്ചു എന്ന വിവരം വീട്ടുകാരെ കൃത്യമായി അറിയിച്ചില്ലെന്ന് ഉന്നയിച്ച് ഇതിനു മുൻപും വിവാദങ്ങൽ ഉണ്ടായിട്ടുണ്ട്.