ആലപ്പുഴ : ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് തിമിംഗലത്തിന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ശക്തമായ തിരമാലയെ തുടർന്നാണ് കൂറ്റൻ തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞത്.
വന്യജീവി സംരക്ഷണത്തിൽ ഉൾപ്പെട്ട ഫൈൻ വെയിൽ എന്ന ഇനം തിമിംഗലം ആണിതെന്ന് തിമിംഗലത്തിന്റെ ശരീരഭാഗം പരിശോധിച്ച ശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
ഒരാഴ്ചയോളം പഴക്കമുള്ള തിമിംഗലത്തിന്റെ ജഡമാണിത്. ഏകദേശം പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്. ഇതിന്റെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ലെന്ന് മൃഗഡോക്ടർ അറിയിച്ചു.
തിമിംഗലത്തിന്റെ മരണകാരണം വ്യക്തമല്ല. തീരത്തടിഞ്ഞ ഭാഗങ്ങളിൽ മുറിവുകൾ ഒന്നും കാണാൻ ഇല്ലാത്തതിനാൽ അപകടമരണം അല്ലെന്നാണ് വിലയിരുത്തൽ. ഇൻക്വസ്റ്റിന് ശേഷം തിമിംഗലത്തിന്റെ ഭാഗങ്ങൾ തീരത്ത് എസ്‌കവേറ്റർ ഉപയോഗിച്ച് കുഴിയെടുത്ത് മൂടി.