പരുമല: ആംഗലേയ കവിതാ രചനയിൽ അത്ഭുതം സൃഷ്ടിക്കുകയാണ് ഫാത്തിമ മുഹമ്മദ് നിസാം എന്ന പ്ലസ് ടു വിദ്യാർത്ഥിനി. മൂന്ന് വർഷം കൊണ്ട് മുന്നൂറോളം ഇംഗ്ലീഷ് കവിതകളാണ് മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുട്ടംപേരൂർ പുത്തൻ ബംഗ്ലാവിൽ പ്രവാസിയായ നിസാം ഹസീന ദമ്പതികളുടെ മകളായ ഫാത്തിമയുടെ തൂലികത്തുമ്പിൽ വിരിഞ്ഞത്.
പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ഫാത്തിമ മുഹമ്മദ് നിസാം ജനിച്ചതും വളർന്നതും ഷാർജയിലായിരുന്നു. പത്താം ക്ലാസ് വരെ ഷാർജ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം.
ഇംഗ്ലീഷ് നോവലുകളും കഥകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ കൊച്ചു മിടുക്കി കവിതാ രചനയുടെ ലോകത്തേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമായിരുന്നു. ഒമ്പതാം ക്ലാസിൽ വെച്ച് ഷാർജയിലെ സ്കൂൾ മാഗസിനിലേക്ക് കവിത എഴുതിയതാണ് തുടക്കം. അധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങൾ ലഭിച്ചത് ഫാത്തിമക്ക് കവിതാ രചനയിൽ പ്രചോദനമായി.
ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന മാതാവ് ഹസീന നിസാമും ഷാർജയിൽ സിവിൽ എഞ്ചിനീയറായ പിതാവ് നിസാമും മകളുടെ കഴിവിനെ പരിപോഷിപ്പിക്കാൻ എല്ലാ പ്രോത്സാഹനങ്ങളും നൽകി. ഒമ്പതാം ക്ലാസിൽ തുടങ്ങിയ ഫാത്തിമയുടെ കവിതാ രചന പ്ലസ്ടു വിലേക്കെത്തിയപ്പോൾ എണ്ണം മുന്നൂറ് പിന്നിട്ടു.
താൻ രചിച്ച കവിതകളിൽ നിന്നും തെരഞ്ഞെടുത്ത എഴുപത്തിയഞ്ച് കവിതകളുടെ സമാഹാരമായ 'ആഷസ് ടു ഫയർ' എന്ന പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ഫാത്തിമ. അവസാന വർഷ കൊമേഴ്സ് ബിരുദ വിദ്യാർത്ഥിയായ ഹിഷാം മുഹമ്മദ് നിസാം, പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാബി മുഹമ്മദ് നിസാം എന്നിവർ സഹോദരങ്ങളാണ്.
മധ്യ തിരുവിതാംകൂറിൽ മുസ്ലിം ലീഗിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായ മാന്നാർ കെ.എസ് അബ്ദുൽ ഖാദർ സാഹിബിൻ്റെ കൊച്ചുമകളാണ് ഈ കൊച്ചു കവയിത്രി.