ആലപ്പുഴ: മദ്യലഹരിയിൽ വീടിന് തീയിട്ട മകൻ അമ്മയുടെ കഴുത്തറത്തിന് ശേഷം സ്വയം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടുകൂടിയാണ് സംഭവം. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ഉൾപ്പെടെ നോക്കി നിൽക്കെയായിരുന്നു യുവാവിന്റെ ക്രൂരകൃത്യം.
കാട്ടുവള്ളിൽ സ്വദേശി സുരേഷ് കുമാറാണ് 81 വയസ്സുകാരിയായ അമ്മ രുഗ്മിണിയമ്മയെ പരിക്കേൽപ്പിച്ചത്. രുഗ്മിണിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമ്മയെ പരിക്കേൽപ്പിച്ച ശേഷം ഇയാൾ സ്വയം കത്തികൊണ്ട് കഴുത്ത് മുറിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സുരേഷ് കുമാറിന്റെ മുറിവ് സാരമുള്ളതല്ലെന്ന് പറഞ്ഞു.
കുടുംബ വഴക്കിനെ തുടർന്ന് വീടിനോട് ചേർന്ന ഷെഡ്ഡിലിരുന്ന സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടത്. സ്‌കൂട്ടറിൽ പിടിച്ച തീ വീടിന്റെ ജനാലയിലൂടെ ഉള്ളിലേക്ക് ആളിപ്പടരുകയായിരുന്നു. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വീടിന്റെ തീ അണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിന്റെ അടുത്തേയ്‌ക്ക് പോകാൻ ഇവർക്കായില്ല. പോലീസ് സുരേഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അടുത്ത് നിന്ന അമ്മയെ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നീട് സ്വയം കഴുത്തിൽ കത്തിവെച്ച് മുറിവുണ്ടാക്കി. തുടർന്ന് ഫയർമാന്മാർ സുരേഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. സുരേഷിനെതിരെ മാവേലിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.