അമ്പലപ്പുഴ: പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചതും, കൈവേല വൈദഗ്‌ദ്യം നിറഞ്ഞതുമായ കെട്ടിട സമുച്ചയങ്ങളും മറ്റും സംരക്ഷിക്കണമെന്ന് ശരറാന്തലിന്റെ സർഗ സഭ ആവശ്യപ്പെട്ടു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഭൂമിഏറ്റെടുക്കപ്പെടുമ്പോൾ ആരാധനാലയങ്ങളുടെ
മുഖദർശനമായി നിർമ്മിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മുഖമണ്ഡപം, പടിപ്പുരകൾ, ക്ഷേത്രക്കളത്തട്ടുകൾ തുടങ്ങിയവ ഇടിച്ചുനിരപ്പാക്കാതെ അനുവദനീയമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് അമ്പലപ്പുഴയുടെ സർഗ വേദിയായ ശരറാന്തൽ നീർക്കുന്നം ക്ഷേത്രകളത്തട്ടിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു.
ഈ വിഷയങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അതിനാവശ്യമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും തീരുമാനിച്ചു. സഭാനാഥൻ രാജേഷ് സഹദേവൻ അദ്ധ്യക്ഷതവഹിച്ചു.
എസ്.കെ. പുറക്കാട്, എൽ.ചന്ദ്രിക, രാജിപ്രഭ, മധു സി.പിള്ള, ദീപക് കെ, അഡ്വ. ധന്യ ബാബ, ശിവദാസ്, ഹാരിസ് വണ്ടാനം, സി.കെ.ഷെരീഫ്, നിധിൽകുമാർ , ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. സഭാനന്തരം കളത്തട്ടിന് ചുറ്റും സംരക്ഷണ വലയം തീർത്തു.