ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ശക്തമായ മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നുവീണു. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊല്ലക്കടവ് പുത്തൻപാലം പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിന്റെ ഒരു ഭാഗമാണ് കനത്ത മഴയിൽ തകർന്നു വീണത്.
ഓട് മേഞ്ഞ വീടിന്റെ കിഴക്ക് ഭാഗത്തുള്ള അടുക്കളയും ഒരു മുറിയുമാണ് കനത്ത മഴയിൽ തകർന്ന് വീണത്. ആ സമയത്ത് ജലാലുദ്ദീന്റെ ഭാര്യ ഹലീമയും ഇളയ മകൻ പ്ലസ്ടു വിദ്യാർത്ഥിയായ അസീം ജലാലും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് അവർ ഓടി മാറുകയായിരുന്നു.
മൂത്ത മകനായ അസ്‌ലം ജലാൽ പുറത്തായിരുന്നു. വീടിന്റെ ശേഷിക്കുന്ന ഭാഗത്ത് വിളളലുകൾ സംഭവിച്ച് ഏതു സമയവും ഇടിഞ്ഞ് വീഴാറായി നിൽക്കുകയാണ്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന, വാർഡ് മെമ്പർ ബിജു രാഘവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി. ചെങ്ങന്നൂർ തഹസിൽദാർ, ചെറിയനാട് വില്ലേജ് ഓഫീസർ, വെൺമണി പോലീസ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.