ഏത് ഒരു സംവിധായകന്റെയും സ്വപ്നമാണ് അവന്റെ സിനിമ തീയ്യേറ്ററിൽ പ്രദർശിപ്പിക്കുക എന്നത്. മാസങ്ങളായി കോവിഡ് മൂലം സംസ്ഥാനത്തെ തീയ്യേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്.
ഈ വർഷാദ്യം തീയ്യേറ്ററുകൾ തുറന്നു എങ്കിലും അത് അധിക സമയം നീണ്ടുനിന്നില്ല. തുറന്ന വേഗത്തിൽ തന്നെ അടക്കുകയും ചെയ്തു. ഇത് മൂലം ഒട്ടനവധി സിനിമകൾ പെട്ടിയിൽ കിടക്കുകയാണ്. ഓണ സീസൺ ലക്ഷ്യമാക്കി റിലീസ് ഡേറ്റ് ഫിക്സ് ചെയ്ത പല ചിത്രങ്ങളും റിലീസ് മാറ്റി. അതിൽ സൂപ്പർസ്റ്റാറുകളുടെ സിനിമകളും ഉൾപ്പെടും. അറബിക്കടലിന്റെ സിംഹം, മരക്കാർ, തുറമുഖം, കുറ്റവും ശിക്ഷയും, ഹൃദയം, കേശു ഈ വീടിന്റെ നാഥൻ, കുറുപ്പ് അങ്ങനെ നീളും ചിത്രങ്ങളുടെ ലിസ്റ്റ്.
സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത ചെറിയ സിനിമകളും ഉൾപ്പെടും റിലീസ് കാത്തിരിക്കുന്നതിന്റെ ലിസ്റ്റിൽ. ചില സിനിമകൾ ഒക്കെ ലാഭനഷ്ടം മൂലം ഒ.ടി.ടിയിലേക്ക് മാറി. ഫഹദ് ഫാസിൽ നായകനായ മാലിക്, ജോജി, ഇരുൾ, സി.യൂ.സൂൺ, പ്രിത്വിരാജ് നായകനായ കോൾഡ് കേസ്, കുരുതി, മോഹൻലാലിന്റെ ദൃശ്യം2, ഇന്ദ്രൻസ് കേന്ദ്രകഥപാത്രമായ ഹോം തുടങ്ങിയ സിനിമകൾ ആമസോൺ, നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒ.ടി.ടി ഫ്ലാറ്റ്ഫോമിൽ റിലീസ് ആയി.
അടുത്ത ഒ.ടി.ടി. റിലീസ് നെറ്റ് ഫ്ളിക്സിൽ ഇറങ്ങാൻ പോകുന്നത് ടോവിനോ തോമസ് നായകനായ മിന്നൽ മുരളിയാണ്. ബേസിൽ ജോസഫാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ ആദ്യസൂപ്പർഹീറോ ചിത്രംകൂടിയാണ് മിന്നൽമുരളി.
അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പക്ഷേ തീയ്യേറ്ററിൽ സിനിമ കാണുന്നതിന്റെ ഒരു ഫീലും സുഖവും ഒന്നും ഒ.ടി.ടി.യിൽ ലഭിക്കില്ല എന്ന് ഈ ചിത്രങ്ങളുടെ സംവിധായാകർ പരസ്യമായി തന്നെ സമ്മതിക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിൽ സിനിമകൾ കാണാനാണ് ഏത് ഒരു സിനിമപ്രേമിക്കും ഇഷ്ട്ം.
തിയ്യേറ്ററിൽ ലഭിക്കുന്ന സ്വീകാര്യതയും ആവേശവും ഒന്നും തന്നെ ഒ.ടി.ടി.യിൽ ലഭിക്കുന്നില്ല എന്നത് സത്യമാണ്. തീയ്യേറ്ററുകൾ തുറക്കാതിരിക്കുന്നത് ബാധിക്കുന്നത് സിനിമകളെയും, സംവിധായകരെയും നിർമാതാക്കളെയും, അണിയറപ്രവർത്തകരെയും മാത്രമല്ല തീയ്യേറ്റർ മുതലാളിമാരെയും, തീയ്യേറ്റർ ജീവനക്കാരെയും കൂടിയാണ്.
ഒട്ടനവധി തിയേറ്ററുകൾ പൂട്ടി, ചിലവുകൾ താങ്ങാൻ ആവാതെയും ബാധ്യതകൾ മൂലവും. എന്നാലും പ്രതീക്ഷയുടെ കിരണം താഴാതെ ഈ പ്രതിസന്ധികൾക്ക് ശേഷം തീയ്യേറ്റർ തുറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ മറ്റു ചിലർ മുമ്പോട്ട് പോവുകയാണ്. ആ നല്ല നാളുകൾ വീണ്ടും വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
-മുബാറക് പുതുക്കോട്