2012 മുതലാണ് ഒക്ടോബര്‍ 11 ബാലിക ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ലോക ജനസംഖ്യയുടെ നാലിലൊരുഭാഗം പെൺകുട്ടികളാണ്. മനുഷ്യസമൂഹത്തിന്റെ വർത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിർണായകമായ ഒരു ഘടകമാണ് ബാലികമാർ. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനം.
പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗീക ചൂഷണം വരെ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും കുട്ടികളെ അരക്ഷിതരാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടിയാണ് ബാലികാ ദിനം മുന്നോട്ട് വെക്കുന്നത്. അവസര സമത്വവും തുല്യ നീതിയും അതിക്രമങ്ങള്‍ക്കെതെരായ പ്രതിരോധവുമെല്ലാം പുതിയകാലത്തും സജീവ ചര്‍ച്ചയാവുന്ന സന്ദര്‍ഭത്തിലാണ് ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നത്. പെൺകുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ സുരക്ഷിതരാണോ? അവർക്കായി എന്തൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യം ഒരുക്കിയിരിക്കുന്നത് എന്ന് ഇന്നും പലർക്കും അറിയില്ല.
കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക വളർച്ച മുരടിപ്പിക്കുന്ന ചില കാടൻ ആചാരങ്ങൾ ഇന്നും മുറതെറ്റാതെ സമൂഹത്തിൽ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവർത്തകർക്കോ പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കോ ഒന്നും ചെയ്യാനായിട്ടില്ല ഇതുവരെ.ഇതെല്ലാം ഒടുങ്ങുമ്പോഴേ സ്ത്രീ സ്വാതന്ത്രയാകുകയുള്ളു. അവർക്കായി ഒരു നല്ല നാളേക്ക് വേണ്ടി ഓരോ പൗരനും പ്രവർത്തിക്കേണ്ടതുണ്ട്.അവൾ പഠിക്കട്ടെ, അവളുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ചിറക് മുറിക്കാതിരിക്കൂ. ലോകത്ത് കൗമാരക്കാരായ പെൺകുട്ടികൾ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ കഴിവുകളെ കൃത്യമായി വിനിയോഗിക്കാനും പരിപൂർണമായി ആത്മവിശ്വാസമുള്ള പൗരന്മാരാക്കി മാറ്റുന്നതിനും നമ്മുടെ സമൂഹത്തിനു ശക്തമായ വീണ്ടു വിചാരവും കർമ പദ്ധതിയും വേണം.